തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിൻറെ അപകടമരണക്കേസിൽ കള്ളസാക്ഷി പറഞ്ഞ കലാഭവൻ സോബി ജോർജിനെതിരേ കേസെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിബിഐയുടെ ഹർജി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് സിബിഐ ഹർജി നൽകിയത്.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബിൻ നൽകിയ മൊഴി അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കി. സോബിൻ മനപ്പൂർവ്വം നുണ പറഞ്ഞതാണ്. ഇത്തരത്തിൽ കള്ളസാക്ഷി പറഞ്ഞ സോബിനെതിരെ കേസെടുക്കണമെന്നും സിബിഐ കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
2018 സെപ്റ്റംബർ 25-ന് ബാലഭാസ്കറിൻറെ വാഹനം അപകടത്തിൽപ്പെടുന്നതിനു മുൻപ് ബാലഭാസ്കർ ആക്രമിക്കപ്പെട്ടതായാണ് സോബി മൊഴിനൽകിയത്. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ മൊഴി കളവാണെന്നും കണ്ടെത്തിയിട്ടുണ്ട്. തുടർന്നുള്ള അന്വേഷണത്തോട് സോബി സഹകരിച്ചുമില്ല. ഇതോടെയാണ് സിബിഐ സോബിക്കെതിരെ കോടതിയെ സമീപിച്ചത്.