കാലടി: നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരേ കാലടി സർവകലാശാലയിലേക്ക് യുവമോർച്ച-മഹിളാമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ നേരിയ സംഘർഷം. ബാരിക്കേഡ് മറികടന്ന് ക്യാമ്പസിനകത്ത് കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വനിതാ പ്രവർത്തകരുടെ അറസ്റ്റ് തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കിയിരുന്നു. സർവകലാശാലയുടെ മതിൽ ചാടി കടന്ന് വൈസ് ചാൻസലറെ ഉപരോധിക്കാനുള്ള യുവമോർച്ച പ്രവർത്തകരുടെ ശ്രമവും പൊലീസ് തടഞ്ഞു. പ്രതിഷേധങ്ങൾക്കിടെ സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം ചേർന്നു. നിയമന വിവാദങ്ങളിൽ പ്രതിഷേധിച്ച സിൻഡിക്കേറ്റ് ഡോ. പി.സി. മുരളി മാധവൻ യോഗത്തിൽ പങ്കെടുത്തില്ല.
യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സർവകലാശാലയ്ക്ക് മുന്നിൽ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതിപക്ഷ യുവജന സംഘടനകൾ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയിരുന്നു.