തിരുവനന്തപുരം: ഇന്ധന ചോർച്ചയെത്തുടർന്ന് ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ എയർ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് അധികൃതർ പറയുന്നത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് യന്ത്രത്തകരാറിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയാണെന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിനെ അറിയിച്ചത്. ഇതോടെ വിമാനത്താവളത്തിൽ കനത്ത ജാഗ്രതയും സുരക്ഷയും ഏർപ്പെടുത്തി.ഏതുസാഹചര്യവും നേരിടാൻ അഗ്നിരക്ഷാ സേനയും സി ഐ എസ് എഫും സജ്ജമായിരുന്നു. വിമാനം പ്രശ്നങ്ങളൊന്നും കൂടാതെ ലാൻഡിംഗ് നടത്തിയപ്പോഴാണ് മണിക്കൂറുകൾ നീണ്ട പിരിമുറുക്കത്തിന് വിരാമമായത്.