തിരുവല്ല: തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും കാറിലും ബൈക്കിലുമെത്തി രാത്രികാല യാത്രക്കാരെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി എടത്വ സ്വദേശി വിനീത് ഇന്നലെയും പൊലീസിനെ വട്ടംചുറ്റിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച 1.30ഓടെ ചെങ്ങന്നൂര്‍ ടൗണിലായിരുന്നു സംഭവങ്ങളുടെ തുടക്കം. വള്ളികുന്നം സ്വദേശി ശ്രീപതിയുടെ (28) കാറിനെ ബൈക്കില്‍ പിന്തുടര്ന്ന് തടഞ്ഞുനിര്‍ത്തി കാറില്‍കയറി വടിവാള്‍ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി നിരണത്തേക്ക് ബന്ദിയാക്കി കൊണ്ടുപോയി.
നിരണം പഞ്ചായത്ത് മുക്കിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ശ്രീപതിയുടെ സ്വര്‍ണമാല, മോതിരം, മൊബൈല്‍ ഫോണ്‍, കാമറ എന്നിവ തട്ടിയെടുത്ത ശേഷം ശ്രീപതിയെ റോഡിലിറക്കിവിട്ട് കാറുമായി കടക്കുകയായിരുന്നു. കാര്‍ ഇന്നലെ രാവിലെ കൊല്ലം ചിന്നക്കടയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു മാസത്തിനിടയില്‍ തിരുവല്ലയിലും സമീപ പ്രദേശങ്ങളിലുമായ ഒട്ടേറെ സമാന സംഭവങ്ങളാണ് ഇയാളും സംഘവും ചേര്‍ന്ന് നടത്തിയത്. കഴിഞ്ഞമാസം 17നാണ് ആദ്യസംഭവം. പ്രഭാത സവാരിക്കാരുടെ നേരെ ഒമ്നി വാനിലെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ആ സംഭവത്തില്‍ ഇയാളോടൊപ്പം ഒരു യുവതിയും വാഹനത്തിലുണ്ടായിരുന്നു.
മൂന്ന് ദിവസത്തിനുശേഷം വിനീതും സംഘാംഗമായ യുവതി ഷിന്‍സിയും കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായി. സംഘാംഗങ്ങളായ മൂന്നുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇവരെ താമസിപ്പിച്ചിരുന്ന കോവിഡ് കെയര്‍ സെന്ററില്‍നിന്ന് വിനീതും മറ്റൊരു സംഘാംഗവും ചാടിപ്പോയിരുന്നു. അതിനുശേഷം ഇവര്‍ ഇരുപതോളം കവര്‍ച്ചകളാണ് വിവിധ സ്ഥലങ്ങളിലായി നടത്തിയത്. കഴിഞ്ഞദിവസം രാത്രി പള്‍സര്‍ ബൈക്കില്‍ പോയ വിനീതിനെ പൊലീസ് പിന്തുടര്െന്നങ്കിലും ഇയാള്‍ അമിതവേഗത്തില്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം ഷിന്‍സിയുമായി തിരുവല്ല, പുളിക്കീഴ് പൊലീസ് സംഭവസ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് പ്രതികളെ പിടികൂടുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.