ബാംഗ്ലൂർ : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ബാംഗ്ലൂർ മലയാളികള്‍ക്ക് 200 കോടി രൂപയില്‍ അധികം നഷ്ടമായി. ആയിരത്തിലധികം നിക്ഷേപകര്‍ക്ക് തുകകള്‍ നഷ്ടപ്പെട്ടതായാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.
നഗരത്തില്‍ പോപ്പുലര്‍ ഫിനാന്‍സ് കമ്പനികൾക്ക് 21 ശാഖകളുണ്ട്. ജയനഗറില്‍ റീജിണല്‍ ഓഫീസും പ്രവര്‍ത്തിക്കുന്നു. പക്ഷെ ഒട്ടുമിക്ക ശാഖകളും ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല.ഒരു ലക്ഷം മുതല്‍ 25 ലക്ഷം വരെയുള്ള തുകകള്‍ നിക്ഷേപിച്ചിവരുണ്ട്. പതിനേഴു ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചത്.
കമ്പനി പ്രതിസന്ധിയില്‍ ആയതോടെ നിക്ഷേപകരും സ്വര്‍ണം പണയം വെച്ചവരും ബാംഗളൂരിലെ വിവിധ ശാഖകളില്‍ നേരിട്ടെത്തി അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി നല്കാന് ബ്രാഞ്ച് മാനേജര്‍മാര്‍ക്ക് കഴിഞ്ഞില്ല. നിക്ഷേപകരുടെ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ശാഖകള്‍ അടച്ചു പൂട്ടാന്‍ കമ്പനി നിര്‍ബന്ധിതമായി . കൂടാതെ നിരവധി നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.
പോപ്പുലര്‍ ഫിനാന്‍സിന്റെ മത്തിക്കര ബ്രാഞ്ചിലെ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം സംഘടിച്ചു നല്കിയ പരാതിയെത്തുടര്‍ന്നു യെശ്വന്ത്പുര പോലീസ് കേസ് എടുത്തിട്ടുണ്ട്. നിരവധി പരാതികള്‍ ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും നല്കിയിട്ടുണ്ട്ന്നും അറിയുന്നു . വന്‍ തുകകള്‍ നഷ്ടപെട്ട ചുരുക്കം ചില നിക്ഷേപകര്‍ പോപ്പുലര്‍ ഫിനാന്‍സിന്റെ ആസ്ഥാനമായ കോന്നിയിലെ കോടതിയിലും കേരളത്തിലെ പോലീസ് സ്റ്റേഷനിലും കേസുകള്‍ നല്‍കിയതായും അറിയുന്നു.
പോപ്പുലര്‍ ഫിനാന്‍സ് സാമ്ബത്തിക തട്ടിപ്പില്‍ അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി തീരുമാനം നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട് . സി ബി ഐ ഈ കേസ് ഉടന്‍ ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍, പണം നഷ്ടപെട്ട ബാംഗളൂരിലെ നിക്ഷേപകരില്‍ പ്രതീക്ഷ ഉണ്ടാക്കിയിട്ടുണ്ട് . കോടതിയുടെയും പോലീസിന്റെയും ഉചിതമായ നടപടികള്‍ വഴി തങ്ങള്‍ക്കു നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുമെന്നാണ് പരാതിക്കാർ പ്രതീക്ഷിക്കുന്നത്
