ഒറ്റപ്പാലം : മീറ്റ്നയിൽ ലക്ഷങ്ങൾ ചെലവഴിച്ച് കുടിവെള്ളപ്ലാന്റ് തുടങ്ങിയിട്ടും പനമണ്ണ, കണ്ണിയംപുറം ഭാഗങ്ങളിൽ വെള്ളം കിട്ടുന്നത് ഇടവിട്ട ദിവസങ്ങളിൽ. പനമണ്ണയിലെയും കണ്ണിയംപുറത്തെയും ഉയരം കൂടിയ ഭാഗത്താണ് സ്ഥിരമായി വെള്ളം കിട്ടാത്തത്. വർഷങ്ങൾ പഴക്കമുള്ള പൈപ്പുകൾ സ്ഥിരമായി പൊട്ടുന്നതും വൈദ്യുതിത്തടസ്സവുമാണ് പലപ്പോഴും വെള്ളമെത്താത്തതിന് കാരണം.
രണ്ടിടങ്ങളിലെയും പ്രശ്നം പരിഹരിക്കാൻ കണ്ണിയംപുറത്തെ പഴയ കുടിവെള്ളപദ്ധതി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഒറ്റപ്പാലം നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ ഇ. പ്രഭാകരൻ ജലവിഭവവകുപ്പ് മന്ത്രിക്ക് പരാതി നൽകി.
നഗരസഭാപരിധിയിൽ പൂർണമായും വെള്ളം വിതരണം ചെയ്യാനായാണ് മീറ്റ്ന തടയണ പരിസരത്ത് പ്ലാന്റ് നിർമിച്ചത്. 13 ദശലക്ഷം ലിറ്റർ വെള്ളമാണ് ഇവിടെനിന്ന് ദിവസേന പമ്പ് ചെയ്യുന്നത്. ആദ്യം ഒറ്റപ്പാലം നഗരസഭയ്ക്ക് മാത്രമാണ് വെള്ളം നൽകിയിരുന്നത്. ഇപ്പോൾ അമ്പലപ്പാറ പഞ്ചായത്തിനും വെള്ളം നൽകുന്നത് ഇവിടെനിന്നാണ്. പ്ലാന്റ് വന്നിട്ടും മാസത്തിൽ പത്ത് ദിവസം മാത്രമാണ് വെള്ളം കിട്ടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
പ്ലാന്റ് വന്നതോടെയാണ് കണ്ണിയംപുറം പദ്ധതി നിർത്തലാക്കിയത്. പദ്ധതിയുടെ മോട്ടോർഷെഡ്ഡും മറ്റും ഇപ്പോഴും അവിടെയുണ്ട്. ഈ പദ്ധതി പുനരാരംഭിച്ചാൽ പനമണ്ണ, കണ്ണിയംപുറം പ്രദേശങ്ങളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനാകും.
കഴിഞ്ഞ ദിവസം കാക്കത്തോട് പാലത്തിന് സമീപം പ്രധാനപൈപ്പ് പൊട്ടി 4500 കുടുംബങ്ങൾക്ക് വെള്ളം മുടങ്ങിയിരുന്നു. ഇതാണ് നിലവിൽ വെള്ളം ലഭ്യമാകാത്തതിന് കാരണമെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്.