പാലക്കാട് :കോവിഡ് രോഗനിർണയത്തിന് പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ സ്ഥാപിച്ച
ആർടിപിസിആർ ലാബിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അംഗീകാരം. ഓൺലൈൻ വഴി നടത്തിയ കാര്യക്ഷമതാ പരിശോധനയ്ക്കുശേഷം ചൊവ്വാഴ്ചയാണ് അംഗീകാരം ലഭിച്ചത്. സാമ്പിൾ പരിശോധന ആരംഭിച്ചു.
ആദ്യഘട്ടത്തിൽ സമൂഹവ്യാപനമുണ്ടോ എന്ന് അറിയാനുള്ള സെന്റിനൽ സർവൈലൻസ് ടെസ്റ്റാണ് നടത്തുക. പ്രതിദിനം നാൽപ്പതോളം പേരെ ഈ ടെസ്റ്റിന് വിധേയമാക്കും. ലാബ് ജീവനക്കാർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇതിനുള്ള പരിശീലനം പൂർത്തിയാക്കി. കൂടുതല്‍ ജീവനക്കാരുടെ നിയമനം പൂര്‍ത്തിയായാലെ ലാബ് പൂർണതോതിൽ പ്രവർത്തന സജ്ജമാകു. ആറ് ലാബ് ടെക്നീഷ്യൻ, ആറ് ലാബ് അസിസ്റ്റന്റ്, നാല് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഒരു മൈക്രോ ബയോളജിസ്റ്റ് എന്നിവരെ ഉടൻ നിയമിക്കും. ദേശീയ ആരോഗ്യ ദൗത്യം(എൻഎച്ച്എം) വഴിയാണ് നിയമനം.
ലാബ് പൂർണതോതിലാകുന്നതുവരെ രോഗലക്ഷണമുള്ളവരുടെ സാമ്പിളുകൾ തൃശൂരിൽതന്നെ പരിശോധിക്കും. ലാബ് പൂർണ സജ്ജമായാൽ ജില്ലയിലെ സാമ്പിൾ പരിശോധന അതിവേഗത്തിലാകും.
രണ്ട് ഷിഫ്റ്റുകളായാണ് സാമ്പിൾ പരിശോധിക്കുക. ഓരോ ഷിഫ്റ്റിലും 100 സാമ്പിൾ വീതം പരിശോധിക്കാം. സാമ്പിൾ എടുക്കുന്ന ദിവസംതന്നെ പരിശോധനാഫലവും ലഭിക്കും. പട്ടികജാതി വികസന വകുപ്പ് 30 ലക്ഷം രൂപയാണ് ലാബിന് അനുവദിച്ചത്.
ആർടിപിസിആർ പരിശോധന എങ്ങനെ?
കോവിഡ് രോഗം കണ്ടെത്താനുള്ള പ്രധാനമാർഗമാണ് റിയൽടൈം റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമെറയ്സ് ചെയിൻ റിയാക്ഷൻ അഥവാ ആർടിപിസിആർ. രോഗലക്ഷണമുള്ളവരുടെ മൂക്ക്, തൊണ്ട എന്നിവയിലെ സ്രവമാണ് എടുക്കുക.
ലാബിനെ നാല് ക്യാബിനാക്കി തിരിച്ചിട്ടുണ്ട്. ആദ്യ ക്യാബിനിൽ പിപിഇ കിറ്റ് ധരിച്ച ജീവനക്കാർ രോഗികളുടെ സാമ്പിൾ ശേഖരിക്കും. തുടർന്ന് സാമ്പിളിൽനിന്ന് ആർഎൻഎ വേർതിരിക്കും. ഇതിന് രണ്ട് മണിക്കൂർ വേണം. വേർതിരിച്ച ആർഎൻഎ രണ്ടാമത്തെ ക്യാബിനിലേക്ക് കൈമാറും.
വിവിധ പ്രക്രിയയിലൂടെ കടന്ന് ഒടുവില്‍ തെർമോ സൈക്ലർ യന്ത്രത്തിലെ ട്രേയില്‍ സാമ്പിൾ വയ്ക്കും. പിന്നീട്, കംപ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന വിവരങ്ങളിൽനിന്നാണ് ഫലം നിർണയിക്കുക. പരിശോധന പൂർത്തിയാകാൻ നാല് മണിക്കൂറെടുക്കും. വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കൺട്രോൾ റൂമിലേക്ക് കൈമാറും. അവിടെ പരിശോധിച്ചശേഷമാണ് ഫലം പ്രഖ്യാപിക്കുകയെന്ന് മെഡിക്കൽ കോളേജ് മൈക്രോ ബയോളജി വകുപ്പ് മേധാവി അനില മാത്യൂസ് പറഞ്ഞു.