തിരുവനന്തപുരം: തലസ്ഥാനത്ത് കൊറോണ രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് സങ്കീർണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നഗരത്തിലെ തിരക്കേറിയ പല കേന്ദ്രങ്ങളിലും ഇയാളെത്തിയിട്ടുണ്ട് എന്നാണ് റൂട്ട് മാപ്പിൽ നിന്നും വ്യക്തമാകുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ ജൂനിയർ ആർട്ടിസ്റ്റായും ജോലി ചെയ്യാറുണ്ടായിരുന്നു. രോഗലക്ഷണം വന്ന ശേഷം പൂജപ്പുരയിലെ ഒരു വീട്ടിൽ വച്ചു നടന്ന സീരിയൽ ഷൂട്ടിംഗിനും പോയിട്ടുണ്ട്.
ആശുപത്രിയിൽ അഡ്മിറ്റാവുന്നത് വരെയുള്ള മിക്ക ദിവസങ്ങളിലും ഇയാൾ ഓട്ടോ ഓടിച്ചിട്ടുണ്ട്. 13ന് ഐരാണിമുട്ടം ആശുപത്രിയിലും ഇയാൾ എത്തി. പിന്നീട് ആറ്റുകാൽ ഇന്ത്യൻ ബാങ്ക്, കാലടി വിനായക സൂപ്പർ മാർക്കറ്റ്, വഴുതക്കാട്, വെള്ളായണി, 17ന് ആറ്റുകാലിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും പോയി.
കഴിഞ്ഞ മാസം 30ന് കരമന തളിയലിലെ വീട്ടിൽ നടന്ന ഷൂട്ടിംഗിന് പോയ ഇയാൾ ഓട്ടോ ട്രിപ്പുമായി തുടർന്നുള്ള ദിവസങ്ങളിൽ ആനയറ, വട്ടിയൂർക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ, കരമന, പാൽക്കുളങ്ങര, ചാക്ക, കൈതമുക്ക്, തൃക്കണ്ണാപുരം, പേരൂർക്കട, അമ്പലമുക്ക്, പാറ്റൂർ, വഞ്ചിയൂർ, സ്റ്റാച്യു, തമ്പാനൂർ, എന്നിവിടങ്ങളിൽ പോയി. പൂജപ്പുരയിൽ പലവട്ടം ഇയാൾ പോയിട്ടുണ്ട്.
ഡ്രൈവറുടെ കുടുംബാംഗങ്ങൾക്കും രോഗം പകർന്നിട്ടുണ്ട്. 17 നാണ് ഓട്ടോഡ്രൈവർക്കും ഭാര്യക്കും 14 വയസ്സുള്ള മകൾക്കും ലക്ഷണങ്ങൾ കണ്ടത്. 19ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 18 വയസ്സുള്ള ഇവരുടെ മറ്റൊരു മകൾക്കും രോഗം സ്ഥിരീകരിച്ചു. കുട്ടികളടക്കം നിരവധിപേർ ഈ കുടുംബവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. രണ്ട് ആശുപത്രികളിലെയും ഡോക്ടർമാരും ജീവനക്കാരുമടക്കം ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്