പാലക്കാട് : ജില്ലയിൽ കോവിഡ് സ്രവ പരിശോധനാഫലം വൈകുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇതേത്തുടർന്ന് ജില്ലയിൽനിന്ന് അയച്ച സാമ്പിളുകളുടെയും തിരികെ ലഭിച്ചവയുടെയും വിവരം ആരോഗ്യവകുപ്പ് ശേഖരിച്ചുതുടങ്ങി.
ഇതരസംസ്ഥാനങ്ങളിൽനിന്ന് ദിനംപ്രതി നിരവധിപേർ വന്നുകൊണ്ടിരിക്കേ പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലം വൈകുന്നത് നിയന്ത്രണനടപടികളെയും ബാധിക്കുന്നുണ്ട്. ജില്ലയിൽ 2,161 പരിശോധനാഫലങ്ങളാണ് ഇനിയും കിട്ടാനുള്ളത്. അതേസമയം, ഓരോദിവസവും റിപ്പോർട്ടുചെയ്യുന്നത് രോഗലക്ഷണമുള്ള മൂന്നൂറോളം പുതിയ കേസുകളാണ്. ഇത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
ജില്ലാ ആശുപത്രിയിലെ ട്രൂനെറ്റ് റാപ്പിഡ് പി.സി.ആർ. ടെസ്റ്റ് പ്രവർത്തനം നിലച്ചതോടെയാണ് ജില്ലയിലെ കോവിഡ് പരിശോധന മുടങ്ങിയത്. ടെസ്റ്റ് നടത്തിയിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്വാറന്റീനിൽ പോയതാണ് പരിശോധന നിലയ്ക്കാൻ കാരണം. ഇതോടെ സാമ്പിളുകൾ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലും ആലപ്പുഴ വൈറോളജി ലാബിലേക്കുമാണ് പരിശോധനയ്ക്കയക്കുന്നത്. ദിവസേന ശരാശരി 400-ഓളം സാമ്പിളുകളാണ് ജില്ലയിൽനിന്ന് പരിശോധനയ്ക്കായി കൊണ്ടുപോകുന്നത്.
തൃശ്ശൂർ പരിശോധനാകേന്ദ്രത്തിൽ മറ്റ് ജില്ലകളിൽനിന്നുള്ള സ്രവപരിശോധനകളും നടക്കുന്നതിനാൽ ജില്ലയിലെ ഫലം വരാൻ വൈകുകയാണ്. ഇതുവരെ 12,158-ഓളം സാമ്പിളുകൾ അയച്ചതിൽ 9,997-ഓളം ഫലങ്ങളാണ് കിട്ടിയത്.
എന്നാൽ ട്രൂനെറ്റ് റാപ്പിഡ് പി.സി.ആർ. ടെസ്റ്റ് ഉടൻ തുടങ്ങുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി. റീത്ത അറിയിച്ചു. നാലുദിവസത്തിനകം റാപ്പിഡ് ടെസ്റ്റ് തുടങ്ങാനാകും. റാപ്പിഡ് ടെസ്റ്റ് തുടങ്ങിയാൽ 40 മിനിറ്റിനകം നാലുപേരുടെ സാമ്പിൾ പരിശോധനാഫലം കിട്ടും.
സംസ്ഥാനത്തേക്കുവരുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണം സമീപകാലത്ത് പകുതിയായി കുറഞ്ഞിട്ടുണ്ടെങ്കിലും രോഗലക്ഷണമുള്ള പുതിയ കേസുകളുടെ എണ്ണത്തിൽ കുറവില്ല.