പാലക്കാട് : ചാലിശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സർക്കാർ ഒന്നേകാൽ കോടി രൂപ അനുവദിച്ചതായി വി.ടി.ബൽറാം
എം.എൽ.എ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹെൽത്ത് മിഷനിൽ നിന്നാണ് പുതിയ കെട്ടിട നിർമ്മാണത്തിനായി തുക അനുവദിച്ചിരിക്കുന്നത്. ചാലിശ്ശേരി സി.എച്ച്.സി യുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3 കോടി രൂപ ചിലവ് വരുന്ന കെട്ടിടത്തിന്റെ പ്രൊപ്പോസൽ ആണ് എൻ.എച്ച്.എമ്മിൽ സമർപ്പിച്ചിരുന്നതെന്നും ഒന്നേകാൽ കോടി രൂപയാണ് അനുവദിച്ചുകിട്ടിയതെന്നും എം.എൽ.എ പറഞ്ഞു. തുക രണ്ടാം ഗഡുവായി അനുവദിച്ചു തരണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ബാക്കി തുക കൂടി അനുവദിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും വി.ടി.ബൽറാം അറിയിച്ചു. തുക ലഭിക്കാൻ വൈകുകയാണെങ്കിൽ എം.എൽ.എയുടെ ആസ്തി വികസന നിധിയിൽ നിന്നും തുക ചേർത്ത് 2 കോടിയുടെ കെട്ടിടം നിർമ്മിക്കുമെന്നും വി.ടി.ബൽറാം പറഞ്ഞു.
ഒ.പി, ഐ.പി വിഭാഗങ്ങളെ പൂർണ്ണമായി പരിഗണിച്ചുകൊണ്ടായിരിക്കും കെട്ടിട നിർമ്മാണം. നിലവിലെ ഡയാലിസിസ് സെന്ററിന്റെ വിപുലീകരണം കൂടി ലക്ഷ്യമിടുന്നുണ്ട്. 15 ഡയാലിസിസ് മെഷീനുകൾ കൂടി സ്ഥാപിക്കാവുന്ന തരത്തിലായിരിക്കും പുതിയ കെട്ടിട നിർമ്മാണം. നിലവിൽ 4 ഡയാലിസിസ് മെഷീനുകളാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്.
2014 ഫെബ്രവരിയിലാണ് ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്യപെട്ടതെങ്കിലും ജൂലൈ അഞ്ചിനാണ് പ്രവർത്തനം ആരംഭിച്ചത്. 2016 വർഷത്തിൽ 7.30 മുതൽ 12.30 വരെ, 12.30 മുതൽ 5.30 വരെ എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളാക്കി കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലീകരിച്ചു. ഒരേ സമയം നാല് രോഗികളെ വരെ ഇവിടെ ഡയാലിസിസിന് വിധേയമാക്കാനാവും.
തീർത്തും സൗജന്യമായാണ് രോഗികൾക്ക് ഡയാലിസിസ് നൽകുന്നത്.
തൃത്താല ബ്ലോക്ക് പഞ്ചായത്ത്,
തൃത്താല മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകൾ, വിവിധ കൂട്ടായ്മകൾ എന്നിവരിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം മുന്നോട്ട് പോവുന്നത്.
ജോലിക്കാരുടെ കുറവും ഐ.സി.യു. സംവിധാനം ഇല്ലാത്തതുമെല്ലാം കേന്ദത്തിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് ചാലിശ്ശേരി സി.എച്ച്.സി. മെഡിക്കൽ സൂപ്രണ്ട്
ഡോ.സുഷമ പറഞ്ഞു. കാഷ്വാലിറ്റി സംവിധാനം വന്നാൽ 24 മണിക്കൂറും ഡയാലിസിസ് കേന്ദ്രത്തിന്റെ സേവനം ലഭ്യമാക്കാനാവുമെന്നും ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും
അവർ അറിയിച്ചു