സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനമായി; പൊതുഗതാഗതത്തിന് ഇളവ് കിട്ടിയാലുടൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനമായി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സാമൂഹ്യ അകലം പാലിച്ച് സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ് കൂട്ടുന്നതെന്നാണ് വിവരം. സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്തുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കുമെന്നും സര്‍വീസ് നടത്താനാകില്ലെന്നും ബസ് ഉടമ സംഘടനകളുടെ പ്രതിനിധികള്‍ സര്‍ക്കാരിനെ ആവര്‍ത്തിച്ച് അറിയിച്ചിരുന്നു. ലോക്ക് ഡൗണില്‍ പൊതുഗതാഗതത്തിന് ഇളവ് കിട്ടിയാലുടന്‍ ചാര്‍ജ് വര്‍ധന സംബന്ധിച്ച് ഉത്തരവിറങ്ങുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയിലുള്ള നിബന്ധനകള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. ഈ സാഹചര്യത്തില്‍ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്‌സിഡി അനുവദിക്കുക, വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നത്. ബസ് ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഫയല്‍ ഗതാഗത വകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടിരുന്നു.
There are no comments at the moment, do you want to add one?
Write a comment