ന്യൂഡല്‍ഹി : കോവിഡിനെത്തുടർന്ന് വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ മടക്കിയെത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായി. വ്യാഴാഴ്ച മുതല്‍ ഇവരെ തിരികെ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അര്‍ഹരുടെ പട്ടിക എംബസികള്‍ തയ്യാറാക്കും. യാത്രാക്കൂലി പ്രവാസികള്‍ വഹിക്കേണ്ടി വരും. വിമാനമാര്‍ഗവും കപ്പല്‍മാര്‍ഗവുമായിരിക്കും ഇവരെ എത്തിക്കുക. ഗള്‍ഫില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിലേക്കും യൂറോപ്പിലേക്കും വിമാനം അയക്കും.
അതത് രാജ്യത്ത് വച്ച് തന്നെയാത്രയ്ക്ക് മുൻപ് അവരുടെ പൂര്‍ണ പരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ.
ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരിക.