ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് കരസേനാ മേധാവി ജനറല് എം.എം. നരവനെ. മേഖലയിൽ സമാധാനം സ്ഥാപിക്കേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണ്. കശ്മീരിലെ ഭീകരാക്രമണങ്ങൾ പാക്കിസ്ഥാൻ ആഗോള ഭീഷണിയാണെന്നതു കാണിക്കുന്നു. കശ്മീരിന്റെ സുഹൃത്താണെന്നു പറയുന്ന പാക്കിസ്ഥാൻ കശ്മീരികളെ കൊന്നൊടുക്കുന്നു, വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിൽ നരവനെ പറഞ്ഞു.
സങ്കുചിത മനോഭാവവും നിയന്ത്രിത അജൻഡയുമായി ഭീകരരെ ജമ്മു കശ്മീരിലേക്ക് പാക്കിസ്ഥാൻ അയയ്ക്കുകയാണ്. ഭീകരവാദത്തെ പിന്തുണയ്ക്കുകയും അതിർത്തിയിലെ വെടിനിർത്തൽ കരാർ ലംഘിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകും.
വടക്കൻ കശ്മീരിലെ ഹന്ദ്വാരയിലെ ചഞ്ച്മുള്ള ഗ്രാമത്തിൽ ഭീകരർ വീടിനുള്ളിൽ ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താൻ സൈന്യം ഇറങ്ങിയിരുന്നു. ഈ പോരാട്ടത്തിൽ കേണൽ അടക്കം 5 പേർ വീരമൃത്യു വരിച്ചു. പാക്ക് സ്വദേശിയായ ലഷ്കറെ തയിബ കമാൻഡർ ഉൾപ്പെടെ 2 ഭീകരരെയും വധിച്ചിട്ടുണ്ട്.
ഹന്ദ്വാരയിൽ ജീവൻ വെടിഞ്ഞ 5 സൈനികരെ ഓർത്ത് രാജ്യം അഭിമാനിക്കുന്നുവെന്നും നരവനെ കൂട്ടിച്ചേർത്തു. ‘ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നടപടി പാക്കിസ്ഥാൻ നിർത്തുന്നതുവരെ ഇന്ത്യ തിരിച്ചടി നൽകിക്കൊണ്ടിരിക്കും. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നതിലും അതിർത്തിയിൽ ഭീകരരെ എത്തിച്ച് നുഴഞ്ഞുകയറ്റം നടത്തി ഇന്ത്യയെ ആക്രമിക്കാനാണ് പാക്കിസ്ഥാൻ താൽപര്യപ്പെടുന്നത്.
പാക്ക് സർക്കാർ അവിടുത്തെ ആളുകൾക്ക് കുറഞ്ഞ വിലയേ നൽകുന്നുള്ളൂ. സൈന്യത്തിലും കൊറോണ പടർന്നുപിടിക്കുന്നുണ്ട്. അവശ്യ വസ്തുക്കളിലും മെഡിക്കൽ ഉപകരണങ്ങളിലും വലിയ കുറവ് പാക്കിസ്ഥാനിൽ അനുഭവപ്പെടുന്നുണ്ട്. സാർക് വിഡിയോ കോൺഫറൻസിൽപ്പോലും പാക്കിസ്ഥാന്റെ ഈ സങ്കുചിത മനോഭാവം കടന്നുകയറിയിരുന്നു. സ്വന്തം പൗരന്മാരെ മഹാമാരിയിൽനിന്നു രക്ഷിക്കാൻ വഴി കണ്ടെത്തുന്നതിനു പകരം കശ്മീരിലില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് പാക്കിസ്ഥാൻ പറഞ്ഞത്.
അതിർത്തിയിലെ വെടിനിർത്തൽ ലംഘനങ്ങളുടെ തീവ്രത പാക്കിസ്ഥാൻ കൂട്ടിയിട്ടുണ്ട്. നിയന്ത്രണരേഖയ്ക്കു സമീപം താമസിക്കുന്ന സാധാരണക്കാരെയാണ് പാക്ക് സൈന്യം ലക്ഷ്യമിടുന്നത്. ഭീകരരുടെ പട്ടികയിൽനിന്ന് പാക്കിസ്ഥാൻ പലരുടെയും പേരു മാറ്റിയത്, അവർ ഭീകരതരെ രാജ്യത്തിന്റെ നയമായി കാണുന്നതിന്റെ തെളിവാണ്