ഒന്നരക്കിലോ കഞ്ചാവുമായി ഹോട്ടൽ ഉടമ റാന്നിയിൽ പോലീസിന്റെ പിടിയിൽ. റാന്നി ഇട്ടിയപ്പാറ തസ്നി ഹോട്ടൽ ഉടമ പുന്നമൂട്ടിൽ ഉമ്മർകുട്ടി മകൻ ഷാം (50) നെയാണ് റാന്നി പോലീസ് ഇൻസ്പെക്ടർ ബി രാജേന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
വർഷങ്ങളായി റാന്നിയിലും പരിസരപ്രദേശത്തും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വ്യാപകമായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ജയ്ദേവ്. ജി IPS ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി R .ജോസിൻറെ നിർദ്ദേശപ്രകാരം ആഴ്ചകളായി ടി ഹോട്ടലും പരിസരപ്രദേശങ്ങളും ഷാഡോ പോലീസ് നിരീക്ഷണത്തിലായിരുന്നു. സന്ധ്യാസമയങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി ആളുകൾ കഞ്ചാവിനായി ടി ഹോട്ടൽ പരിസരത്ത് കറങ്ങുന്നതായി പോലീസ് മനസ്സിലാക്കിയിരുന്നു. ഇടപാടുകാർ ഹോട്ടലിലെത്തി കൗണ്ടറിൽ നിൽകുന്ന ഷാമിന് പണം നൽകുകയും ഹോട്ടലിലെ തൊഴിലാളികളെ ബൈക്കിൽ ഇടപാടുകാരോടൊപ്പം അയച്ച് രഹസ്യ കേന്ദ്രത്തിൽ നിന്ന് കഞ്ചാവ് എടുത്തു വഴിയിൽവെച്ച് ഇടപാടുകാർക്ക് നൽകുന്ന രീതിയാണ് ചെയ്തിരുന്നത്. എന്നാൽ കൂടുതൽ അളവ് കഞ്ചാവ് വാങ്ങുന്നവർക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഷാം നേരിട്ട് സാധനം എത്തിച്ചു നൽകുന്നതായും പോലീസ് മനസ്സിലാക്കി. തുടർന്ന് ഷാഡോ പോലീസ് ഉദ്യോഗസ്ഥർ ഇടപാടുകാർ എന്ന വ്യാജേന ഷാമിനെ സമീപിച്ച് പല ദിവസങ്ങൾകൊണ്ട് വിശ്വാസമാർജ്ജിച്ച് കച്ചവടം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ഇടപാടുകാർക്ക് കഞ്ചാവുമായി എത്തിയ ഷാം പോലീസ് വലയിലായി. എസ്ഐമാരായ അനീഷ് കുമാർ, രഞ്ജു എഎസ്ഐമാരായ രാധാകൃഷ്ണൻ, വിൽസൺ, അനൂപ്, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ ബിജു മാത്യു ,വിനോദ്, ലിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
