അക്രിലിക് നിറചാരുതയിൽ വിരിഞ്ഞ തന്റെ ഛായാ ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങുമ്പോൾ ആ മുഖത്ത് പതിവിലും കവിഞ്ഞ കൗതുകം. പത്താം ക്ലാസുകാരനിൽ നിന്നു പ്രതീക്ഷിക്കാവുന്നതിനെക്കാൾ ഭംഗിയുള്ള ചിരിക്കുന്ന തന്റെ ചിത്രം ഏറ്റു വാങ്ങി മുഖ്യമന്ത്രി ആ കുട്ടിയോട് പേര് ചോദിച്ചു. സദസ്സ് ഒന്നടങ്കം കയ്യടിച്ചാണ് ഈ രംഗം കണ്ടു നിന്നത്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ചിൽഡ്രൺസ് ഹോമിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ഫെസ്റ്റ് ഓഫ് ഫാപ്പിനസ് മേളയുടെ സമാപന സമ്മേളന ചടങ്ങായിരുന്നു വേദി.
തലശ്ശേരിയിൽ നിന്ന് ശിവ എന്ന കൊച്ചു മിടുക്കൻ തലസ്ഥന നഗരിയിൽ തന്റെ കൂട്ടുക്കാർക്കൊപ്പം എത്തുമ്പോൾ ഒരിക്കലും ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടായിരുന്നില്ല മുഖ്യമന്ത്രിയെ ഇത്ര അടുത്തു കാണാമെന്ന്.
ഫുട്ബോളിനെ പ്രണയിക്കുന്ന ശിവയ്ക്ക് ചിൽഡ്രൻസ് ഹോമിലെ കെയർ ടേക്കറായ ശ്രീലേഷ് ആണ് പെയിന്റിംഗ് ലോകത്തേക്കുള്ള വഴി കാട്ടിയത്.വരകളുടെയും നിറങ്ങളുടെയും ലോകത്ത് ശിവയുടെ മാന്ത്രിക വിരലുകൾ ചിത്രരചനയുടെ നിയമങ്ങൾ ലംഘിച്ച് മാജിക് തീർക്കുന്നത് കൗൺസിലർ നീതുവും അവന്റെ ഡ്രോയിംഗ് മാഷും ഒക്കെ വിസ്മയത്തോടെ കണ്ടു നിന്നു.
