ദുബൈ: ഇന്ത്യൻ സർക്കാർ അനുവദിച്ച ഇൻറർനാഷനൽ ലൈസൻസ് യു.എ.ഇയിൽ തന്നെ പുതുക്കാമെന്ന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും അറിയിച്ചു. തിങ്കളാഴ്ച മുതൽ ഈ സൗകര്യം പ്രാബല്യത്തിൽ വന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ വർക്കിങ് ദിവസങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെ ഈ സേവനം ലഭ്യമാകും.
ദുബൈയിൽ ഊദ് മേത്തയിലെ ഐ.വി.എസ് ഗ്ലോബൽ ബിൽഡിങ്ങിലെ 201, 202 റൂമിലും സൗകര്യമൊരുക്കിയിട്ടുണ്ട്. പാസ്പോർട്ട്, ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ്, ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റ് എന്നിവയുടെ ഒറിജിനലുകൾ കൈയിൽ കരുതണം. രേഖകൾ കേന്ദ്രമന്ത്രാലയത്തിന്റെ ‘പരിവാഹൻ’ പോർട്ടലിൽ അപ്ലോഡ് ചെയ്യുകയും ഫീസ് അടക്കുകയും ചെയ്യണം. 48 ദിർഹമാണ് ഫീസ്.
ഇന്ത്യയിലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ നിയമം ഭേദഗതി ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഇന്ത്യ അനുവദിക്കുന്ന ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റ് യു.കെ, യു.എസ്, ജർമനി, ആസ്ട്രേലിയ, കാനഡ, സ്വിറ്റ്സർലൻഡ്, ഭൂട്ടാൻ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇറ്റലി, ഫ്രാൻസ്, മൗറീഷ്യസ്, ഫിൻലാൻഡ്, സ്പെയിൻ, നോർവെ എന്നീ രാജ്യങ്ങളിലാണ് സ്വീകരിക്കുന്നത്. ഇതിന്റെ കാലാവധി ഒരുവർഷമാണ്.