പത്തനംതിട്ട: പഠിക്കാത്തതിന്റെ പേരിൽ അടൂരിൽ ഏഴുവയസ്സുകാരന്റെ വയറും പാദങ്ങളും പിതാവ് ചട്ടുകംവെച്ച് പൊള്ളിച്ചു. മദ്യലഹരിയിലായിരുന്നു ഇയാൾ മകനോട് ക്രൂരത കാട്ടിയത്. സംഭവത്തിൽ പള്ളിക്കൽ കൊച്ചുതുണ്ടിൽ ശ്രീകുമാറിനെ ആണ് അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
മൂന്നാം ക്ലാസ് വിദ്യാർഥിയാണ് അച്ഛൻറെ ക്രൂരതയ്ക്കിരയായത്. മകനോട് പാഠഭാഗങ്ങൾ പഠിക്കാൻ പറഞ്ഞിട്ടാണ് അച്ഛൻ പുറത്തേക്ക് പോയത്. വൈകിട്ട് തിരിച്ച് വന്ന ശ്രീകുമാർ മകനോട് പഠിച്ച് കഴിഞ്ഞോ എന്ന് അന്വേഷിച്ചു. പഠിച്ചില്ലെന്ന് മകൻ മറുപടി പറഞ്ഞതോടെ പ്രകോപിതനായ അച്ഛൻ ചട്ടുകം പൊള്ളിച്ച് മകൻറെ വയറിലും കാൽപാദങ്ങളിലും പൊള്ളിക്കുകയായിരുന്നു. ജനുവരി 30ന് ആയിരുന്നു സംഭവം.
കുട്ടിയുടെ ശരീരത്തിൻറെറെ വിവിധ ഭാഗങ്ങളിൽ പൊള്ളലുണ്ട്. മദ്യലഹരിയിൽ എത്തിയാണ് കുട്ടിയുടെ അച്ഛൻ ക്രൂര പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ വിവരം അയൽവാസികളോട് പറയുകയും തുടർന്ന് പഞ്ചായത്തംഗം വഴി ചൈൽഡ് വെൽഫയർ കമ്മിറ്റിയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ശ്രീകുമാർ മുമ്ബും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയെ അടൂർ ചൈൽഡ് ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
