ഗതാഗത വകുപ്പ് ശുപാർശ നൽകി
തിരുവനന്തപുരം: ലോക്ഡൗണിനു ശേഷം പൊതുഗതാഗതം ആരംഭിക്കുമ്പോൾ ഇരിട്ടി ചാര്‍ജ് നല്‍കിവേണം ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍. ബസ് ചാര്‍ജ് ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ശുപാർശ ഗതാഗത വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഗതാഗതമന്ത്രി വിളിച്ച യോഗമാണ് ശുപാർശ നല്‍കിയത്.
മിനിമം ചാര്‍ജ് എട്ടില്‍ നിന്നും 12 രൂപയോ 15 രൂപയോ ആയി ഉയര്‍ത്തണം. നിലവിലുള്ള മറ്റ് നിരക്കുകള്‍ ഇരട്ടിയായി ഉയര്‍ത്തണം. ആദ്യഘട്ടത്തില്‍ ജില്ലാ അതിര്‍ത്തിക്കുള്ളില്‍ മാത്രമായിരിക്കും സര്‍വീസ് നടത്താന്‍ അനുവാദം. ഓര്‍ഡിനറി ബസുകള്‍ക്ക് മാത്രമാണ് പെര്‍മിറ്റ് നല്‍കുക.
വിദ്യാര്‍ത്ഥികള്‍ക്ക് പി.ടി.എ പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തണം. ഇതിനായി ബസുകള്‍ പി.ടി.എയ്ക്ക് വാടകയ്ക്ക് എടക്കാം.
സാമൂഹിക അകലം പാലിച്ചുവേണം യാത്രക്കാരെ സീറ്റുകളില്‍ ഇരുത്താന്‍. ചെറിയ സീറ്റില്‍ ഒരാള്‍ക്കു മാത്രവും മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ടു പേര്‍ക്കായി മാറ്റിവയ്ക്കണമെന്നും ശുപാർശയിൽ പറയുന്നൂ.