മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് തുടക്കമിട്ട കുടുംബശ്രീ പോലെ ഭാവിയിൽ ലോകം ശ്രദ്ധിക്കുന്ന മാതൃകയായി സുശക്തി മിഷൻ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതി എന്ന രൂപത്തിലാണ് ഇത് നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി ആരംഭിച്ച സുശക്തി സ്വയംസഹായ സംഘങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ ഏജൻസികളുടെയും ക്ഷേമപദ്ധതികളെയും തൊഴിൽ പദ്ധതികളെയും യോജിപ്പിച്ചുകൊണ്ടാണ് സുശക്തി നടപ്പാക്കുന്നത്. ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതോടൊപ്പം അവയുടെ ഗുണമേന്മ ഉറപ്പുവരുന്നതിനും പുതിയ വിപണി സാധ്യതകൾ കണ്ടെത്തുന്നതിനും ബ്രാൻഡിംഗിനും സഹായം നൽകും. ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിടുന്ന ഏതൊരാൾക്കും മിഷനിൽ അംഗമാകാം.10 മുതൽ 20 വരെ വ്യക്തികൾ അടങ്ങുന്ന യൂണിറ്റുകളായാണ് പ്രവർത്തനം. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ലോക്കൽ ഡെവലപ്മെന്റ് സൊസൈറ്റികളും ജില്ലാതല ഏകോപന സംവിധാനങ്ങളും ഇതിനുണ്ട്. അംഗങ്ങൾക്കിടയിൽ സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം സംരംഭങ്ങൾക്കായി വായ്പകളും ലഭ്യമാക്കും. ഭിന്നശേഷിക്കാരോടുള്ള വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിന് സാമൂഹിക ബോധവൽക്കരണ പരിപാടികളും സുശക്തി മിഷൻ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
