ടെക്സസ്∙ മധ്യ ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 78 ആയി. 41 പേരെ കാണാതായി. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വീണ്ടും പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. മരിച്ചവരിൽ 28 പേർ കുട്ടികളാണ്. ഗ്വാഡലൂപ് നദിക്കരയിലെ പ്രസിദ്ധമായ ക്യാംപ് മിസ്റ്റിക്കിൽ ഉണ്ടായിരുന്ന 10 പെൺകുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. നദിയൊഴുകിയ വഴിയേ വിദൂരപ്രദേശങ്ങളിലും തിരച്ചിൽ നടക്കുന്നു. 850 പേരെ രക്ഷപ്പെടുത്തി.
മിന്നൽപ്രളയമുണ്ടായ സമയത്ത് 700 പെൺകുട്ടികളാണ് ക്യാംപ് മിസ്റ്റിക്കിൽ ഉണ്ടായിരുന്നത്. ക്യാംപിലെ കാബിനുകൾക്കുള്ളിൽ ആറടിപ്പൊക്കത്തിൽ വെള്ളം വന്നുനിറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിനായി ഒട്ടേറെപ്പേർ നദിക്കരയിലെ താമസയിടങ്ങളിൽ ഉണ്ടായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ മഴ ഇത്രയും കനക്കുമെന്നും മിന്നൽപ്രളയമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നില്ലെന്ന് ടെക്സസ് ഹിൽ കൺട്രി മേഖലയിലുള്ള കെർ കൗണ്ടിയിലെ അധികൃതർ പറയുന്നു. ദുരന്തം ഏറ്റവുമധികം ബാധിച്ചത് ഈ കൗണ്ടിയെയാണ്. നാഷനൽ വെതർ സർവീസിന്റെ കാലഹരണപ്പെട്ട പ്രവചന രീതികൾ പരിഷ്കരിക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. കെർ കൗണ്ടിയിലേത് വലിയ തോതിലുള്ള ദുരന്തമായി പ്രഖ്യാപിച്ച് യുഎസ് പ്രസിസന്റ് ഡോണൾഡ് ട്രംപ് ഉത്തരവിറക്കി