ഇടുക്കി: കൈക്കൂലി കേസിൽ പ്രതിയായ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവെച്ചു. എൽഡിഎഫ് സനീഷ് ജോർജിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. സനീഷ് ജോർജിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറ്റന്നാൾ പരിഗണിക്കാൻ ഇരിക്കെയാണ് രാജി നടപടി.
സമരങ്ങളെ തുടർന്നല്ല രാജി വെച്ചതെന്നും സ്വതന്ത്ര കൗൺസിലറായി തുടരുമെന്നും സനീഷ് ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവിശ്വാസം വരുമ്പോൾ തന്നെ അറിയുന്ന സഹ പ്രവർത്തകർക്ക് മേൽ സമ്മർദം ഉണ്ടാകും. ഇതെല്ലാം കണക്കിൽ എടുത്താണ് രാജി വെക്കാനുള്ള തീരുമാനം എടുത്തത്. ഒരു രീതിയിലും അഴിമതിക്ക് കൂട്ട് നിന്നിട്ടില്ല. അന്നത്തെ സംസാരത്തിൽ വലിയ നാക്ക് പിഴ സംഭവിച്ചു. ഇതുവരെ ആരോടും കൈക്കൂലി വാങ്ങിയിട്ടില്ല. കാര്യങ്ങൾ വിജിലൻസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇന്നു തന്നെ രാജിക്കത്ത് നൽകുമെന്നും സനീഷ് ജോർജ്ജ് പറഞ്ഞു.