നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ നടത്തിയ കുന്നംകുളം നിയോജകമണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ്സിനെ പൂർണമായും ബഹിഷ്കരിച്ചു കൊണ്ടുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. പക്ഷേ മുൻപെങ്ങും കാണാത്ത രീതിയിൽ വിപുലമായ ജനപങ്കാളിത്തമാണ് ഓരോ മണ്ഡലത്തിലും കാണാനാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാടിന്റെ മുന്നോട്ടുള്ള പോക്കിന് സഹായകരമായ നടപടികൾ കേന്ദ്ര ഗവൻമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം എന്നത് സംസ്ഥാനത്തിന്റെ തനത് വരുമാനവും കേന്ദ്ര ഗവൺമെന്റിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതവും ഇതിനെല്ലാം പുറമെ വായ്പയുമാണ്. ഇതെല്ലാം ചേർത്ത് നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്കാവശ്യമായ പദ്ധതികൾ ഈ തുക വിനിയോഗിച്ചാണ് നടപ്പിലാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ തനതുവരുമാനം, ആഭ്യന്തര വരുമാനം, ആളോഹരി വരുമാനം എന്നിവ വർധിപ്പിക്കാനായിട്ടുണ്ട്. ഇന്ത്യയിലെ ആളോഹരി വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇത് കാണിക്കുന്നത് ഒരു സംസ്ഥാനമെന്ന നിലയ്ക്കുള്ള കേരളത്തിന്റെ സാമ്പത്തിക നിലയിയിലെ പുരോഗതിയാണ്. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ സാധാരണ മാനദണ്ഡമനുസരിച്ച് നമുക്ക് അർഹതപ്പെട്ട കേന്ദ്ര ധനസഹായം ലഭിക്കുന്നില്ല. മാത്രമല്ല കടമെടുക്കാനുള്ള പരിധിയും കുറച്ചു.കുറച്ച തുക തന്നെ മുഴുവനായി എടുക്കാൻ കഴിയുന്നില്ല. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ പണം വെട്ടി കുറക്കുന്നു. ഇതു മൂലം ആഗ്രഹിക്കുന്ന രീതിയിൽ പദ്ധതികൾ പൂർത്തികരിക്കാനാകുന്നില്ലെന്നും
മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.