കേരളത്തിന്റെ ലോകോത്തര സവിശേഷതകൾ ലോകത്തിനു മുന്നിൽ തുറന്നുവച്ച് കേരളീയം 2023നു തുടക്കമായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലൊരുക്കിയ പ്രൗഢ വേദിയിൽ ലോക മലയാളികളെ സാക്ഷിനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഥമ കേരളീയത്തിനു തിരിതെളിച്ചു. ലോകമെമ്പാടുമുള്ള കേരളീയർക്ക് ഒരുമിച്ച് ആഘോഷിക്കാൻ ഇനി എല്ലാ വർഷവും കേരളീയമുണ്ടാകുമെന്നു മലയാളത്തിന്റെ മഹോത്സവത്തെ ലോകത്തിനു സമ്മാനിച്ചു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഉദ്ഘാടന ചടങ്ങിന് ഇന്ത്യൻ സിനിമയുടെ അഭിമാനവും കേരളീയത്തിന്റെ അംബാസിഡർമാരുമായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവരും സംസ്ഥാന മന്ത്രിമാരും വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരും സാക്ഷികളായി.

കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ലോകത്തോടു വിളിച്ചുപറയാനുമുള്ള അവസരമാണു കേരളീയമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ട്. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിൽ കേരളത്തിന്റേതുമാത്രമായ വ്യക്തിത്വസത്തയുമുണ്ട്. ഇതു നിർഭാഗ്യവശാൽ പലപ്പോഴും തിരിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ ഇതിനെ രാജ്യത്തിനും ലോകത്തിനും മുന്നിൽ അവതരിപ്പിക്കാൻ ശരിയായ രീതിയിൽ കഴിയുന്നില്ല. ഈ സ്ഥിതി മാറണം. കേരളീയതയിൽ തീർത്തും അഭിമാനിക്കുന്ന മനസ് കേരളീയർക്കുണ്ടാകണം. വൃത്തിയുടെ കാര്യം മുതൽ കലയുടെ കാര്യത്തിൽ വരെ വേറിട്ടുനിൽക്കുന്ന കേരളീയതയെക്കുറിച്ചുള്ള അഭിമാനബോധം ഇളംതലമുറയിലടക്കം ഉൾച്ചേർക്കാൻ കഴിയണം. ആർക്കും പിന്നിലല്ല കേരളീയരെന്നും, പലകാര്യങ്ങളിലും എല്ലാവർക്കും മുന്നിലാണു കേരളീയരെന്നുമുള്ള ആത്മാഭിമാനത്തിന്റെ പതാക ഉയർത്താൻ കഴിയണം.
അസാധാരണമായ നേട്ടങ്ങൾ കരസ്ഥമാക്കിയ നാടാണു കേരളം. പലർക്കും അപ്രാപ്യമായ നേട്ടങ്ങൾ കൈവരിക്കാനുള്ള അപാരമായ സിദ്ധികളും സാധ്യതകളും നമുക്കുണ്ട്. തനതു കലാരംഗങ്ങൾ മുതൽ ഐടി മേഖലവരെയും മത്സ്യോത്പാദനം മുതൽ ടൂറിസം വരെ തുടങ്ങി ഏതു മേഖല നോക്കിയാലും വലിയ സാധ്യതകളാണുള്ളതെന്നു കാണാം. ഭൂപരിഷ്‌കരണം മുതൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ ജനകീയവത്കരണം വരെ ഏതെല്ലാം രംഗങ്ങളിൽ എന്തെല്ലാം മാതൃകകളാണുള്ളത്. എന്നാൽ അതിവിപുലമായ ഈ നേട്ടങ്ങളോ സാധ്യതകളോ അവ അർഹിക്കുന്ന വിധത്തിൽ ലോകം തിരിച്ചറിഞ്ഞിട്ടില്ല. ഇതു മറ്റൊരു വശമാണ്. ഈ രണ്ടു വശങ്ങളും മുൻനിർത്തി പുതിയ കേരളത്തെ, വിജ്ഞാന സമൂഹത്തിലേക്കു കുതിക്കുന്ന, മാറിയ കേരളത്തെ ലോക ക്രമത്തിനൊത്തു ചുവടുവയ്ക്കുന്ന കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുകയെന്നതാണു കേരളീയമെന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തെക്കുറിച്ച് അഭിമാനിക്കുക, കേരളീയതയെ ലോകസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നിവയാണ് കേരളീയത്തിന്റെ ഉദ്ദേശ്യം. ഇതിലൂടെ എല്ലാ രംഗത്തും കേരളം ലോകമാകെ ശ്രദ്ധിക്കപ്പെടും. ലോകശ്രദ്ധ ഇവിടേയ്ക്കു കേന്ദ്രീകരിക്കുന്ന മുറയ്ക്കു കേരളത്തിന്റെ സമസ്ത രംഗങ്ങളിലേയും കുതിച്ചുചാട്ട സ്വപ്നങ്ങൾ യാഥാർഥ്യമാകുകയും ചെയ്യുമെന്നു മുഖ്യന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തിന്റെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറും. ഒരു നാട്ടിൽ ഒരു പരിപാടി നടക്കുമ്പോൾ സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും ആ നഗരം ഉയരുകയാണു ചെയ്യുന്നത്. ലോകത്തെ മഹത്തായ കലാസാംസ്‌കാരിക പരിപാടികൾക്കു വേദിയാകുന്ന നഗരങ്ങളുടെ അനുഭവമിതാണ്. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ലോകമെമ്പാടും അറിയപ്പെടുന്ന നഗരങ്ങളുണ്ട്. അവ നമുക്കു മാതൃകയാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ മുറിവുകൾ കലയിലൂടെ ഉണക്കുകയെന്ന ലക്ഷ്യത്തോടെ 1947ൽ ആരംഭിച്ച എഡിൻബറ ഇന്റർനാഷണൽ ഫെസിറ്റിവൽ പിന്നീട് ആ സ്‌കോട്ടിഷ് നഗരത്തിന്റെ സാമ്പത്തിക സ്രോതസായി മാറി. ബ്രിട്ടിഷ് സമ്പദ്ഘടനയ്ക്കു 300 ദശലക്ഷം പൗണ്ട് സംഭാവന ചെയ്യുന്ന മഹാമേളയാണ് ഇപ്പോൾ എഡിൻബെറ ഫെസ്റ്റിവൽ. ബ്രിട്ടിഷ് സർക്കാർ ഫണ്ട് നൽകി നടത്തുന്ന ഫെസ്റ്റിവലാണിത്. അഞ്ചു ദശലക്ഷം പേർ ഇവിടെ നന്ദർശിക്കുന്നുവെന്നാണു കണക്കുകൾ. ഈ ഫെസ്റ്റിവലിന്റെ ഗുണംലഭിക്കുന്നത് തദ്ദേശീയ ജനതയ്ക്കും വ്യാപാരികൾക്കും ടൂറിസം രംഗത്തിനും സമ്പദ്ഘടനയ്ക്കുമാണ്. അവിടെ പ്രദർശിപ്പിക്കപ്പെടുന്ന കലകളിലൂടെ സാംസ്‌കാരികമായിക്കൂടി ആ നാടും നഗരവും വളരുന്നു. വെനീസ് ബിനാലെ മറ്റൊരു മാതൃകയാണ്. കോവിഡ് കാലത്തിനു ശേഷം സാമ്പത്തിക മാന്ദ്യത്തിലകപ്പെട്ട നഗരത്തെ പുനരുജ്ജീവിപ്പിക്കാൻ അവർ വെനീസ് ബിനാലെയെ ഉപയോഗിച്ചു. വെനീസിലെ 140 പൊതുസ്വകാര്യ സ്ഥാപനങ്ങൾ കലാകാരന്മാരെയും അന്താരാഷ്ട്ര സന്ദർശകേരയും സ്വീകരിച്ചു ബിനാലെയുടെ ജനപ്രീതി വർധിപ്പിച്ചു. വിദ്യാർഥികളെയും നഗരത്തിലെ വ്യാപാരികളെയും ഇതിലേക്ക് അണിചേർത്തു. അതോടെ ബിനാലെ വെനീസിന്റെ സാമ്പത്തിക രംഗത്തിന്റെ അവിഭാജ്യ ഘടകമായി മാറി.
വേൾഡ് ഇക്കോണമിക് ഫോറം സംഘടിപ്പിക്കുന്ന ദാവോസിലെ പ്രധാന വേദികളിലെ റസ്റ്ററന്റുകളും ഷോപ്പുകളും രാജ്യങ്ങളും കമ്പനികളും ഏറ്റെടുക്കുന്നു. അവിടെ പാനൽ ചർച്ചകളും സെമിനാറുകളും വാണിജ്യ കരാറുകളും യാഥാർഥ്യമാകുന്നു. അറുന്നൂറിലേറെ മുൻനിര കമ്പനികളിലെ സിഇഒമാരും 51 രാഷ്ട്രത്തലവന്മാരും ഈ ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. യുദ്ധമുറിവ് ഉണക്കാനും സാമ്പത്തിക മാന്ദ്യം അകറ്റാനും വിഘടിച്ച ലോകത്തെ കൂട്ടിയിണക്കാനും ശ്രമിക്കുന്ന ഈ മേളകളിലെ മികച്ച കാര്യങ്ങൾ സ്വാംശീകരിച്ച് കേരളീയത്തെ ഒരു ലോകോത്തര ബ്രാൻഡാക്കി വളർത്തിയെടുക്കണം.