കേരളീയത്തിന്റെ ഭാഗമായി നടത്തിയ മെഗാ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെയിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ ഡോ. വി.ജി. വിനു പ്രസാദ് ജേതാവായി. ഒറ്റപ്പാലം പി.കെ. ദാസ് മെഡിക്കൽ കോളജിലെ സൈക്കാട്രി വിഭാഗം മേധാവിയാണ്. 50000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനത്തിന് തിരുവനന്തപുരം സ്വദേശി രഞ്ജിത്ത് വെള്ളാവൂർ അർഹനായി.

25000 രൂപയാണ് രണ്ടാം സമ്മാനം. 15000 രൂപ സമ്മാനമുള്ള മൂന്നാംസ്ഥാനത്തിന് കണ്ണൂർ സ്വദേശിയായ കെ.വി. രത്നാകരൻ അർഹനായി. ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ തിരുവനന്തപുരം സ്വദേശിയായ എ. ജി. അരവിന്ദ് നാലാം സ്ഥാനവും കൊല്ലം സ്വദേശിയായ ബി.എസ്. ആനന്ദ് ബാബു അഞ്ചാംസ്ഥാനവും കണ്ണൂർ സ്വദേശിയായ പി.എ. അശ്വതി ആറാം സ്ഥാനവും സ്വന്തമാക്കിമൂന്നുപേർക്കും പ്രോത്സാഹനസമ്മാനമായി 5000 രൂപവീതം ലഭിക്കും. ഒക്ടോബർ 19ന് നടന്ന ഓൺലൈൻ മൽസരത്തിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്തു മുന്നിലെത്തിയ 14 ജില്ലകളിൽ നിന്നുമുള്ളവരാണ് ഓഫ് ലൈനായി നടന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്.നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രാഥമികറൗണ്ട് ക്വിസ് മത്സരത്തിൽ പങ്കെടുത്ത 80 പേരിൽ നിന്നാണ് ഫൈനൽ റൗണ്ടിലേക്ക് ആറുപേർ യോഗ്യത നേടിയത്. കാണികളായി എത്തിയവരും കൈനിറച്ച് സമ്മാനം നേടിയാണ് മടങ്ങിയത്. അമിത് മധുപാൽ ആണ് ഗ്രാൻഡ് മാസ്റ്ററായി ഗ്രാൻഡ് ഫിനാലെ നയിച്ചത്. ഡോ: ജി.കെ. ആഗ്നേയ്, ഡേ: വിഷ്ണു നമ്പൂതിരി എന്നിവർ സഹ ക്വിസ് മാസ്റ്റർമാരായി.ഇന്ത്യക്കു മാത്രമല്ല മൂന്നാം ലോകരാജ്യങ്ങൾക്കാകെ മാതൃകയാണ് കേരളമെന്നു ക്വിസ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്തു സംസാരിച്ചുകൊണ്ടു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഒരുപാട് കാര്യങ്ങളിൽ വികസിതരാജ്യങ്ങൾക്കൊപ്പം നിൽക്കുന്ന നാടാണ് കേരളം. ആ മാതൃകകൾ ലോകത്തിനു മുന്നിലെത്തിക്കാനാണ് കേരളീയത്തിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഓൺലൈനിലൂടെ യോഗ്യത നേടി ഗ്രാൻഡ് ഫിനാലെയ്ക്കത്തിയ പത്തുവയസിൽ താഴെയുള്ള മത്സരാർഥികൾക്ക് മന്ത്രി എം.ബി. രാജേഷ് ഉപഹാരം സമ്മാനിച്ചു. മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ, കേരളീയം ജനറൽ കൺവീനർ എസ്്. ഹരികിഷോർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.