പ്രാദേശിക വികസന പദ്ധതികൾ ഏറ്റെടുക്കുന്നതിനോടൊപ്പം പ്രാദേശികസർക്കാറുകൾ ശക്തിപ്പെടണമെന്നും വേഗത്തിൽ തന്നെ ജനങ്ങൾക്ക് സേവനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാനതല തദ്ദേശദിനാഘോഷം തൃത്താല ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ വികസന പാതയിലെ നാഴികകല്ലായ ജനകീയാസൂത്രണ പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ വികേന്ദ്രീകരണമാണ് ലക്ഷ്യമിടുന്നത്. നാടിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികളിൽ നാടിന് ആവശ്യമായത് സമാഹരിച്ച് പ്രാവർത്തികമാക്കുന്നതിന് തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങൾ പിന്തുണ നൽകണം. പ്രാദേശിക ഭരണം ശക്തമാവുമ്പോൾ അവയ്ക്ക് പരസ്പര പൂരകത്വം അനിവാര്യമാണെന്നതിനാലാണ് ഏകീകൃത തദ്ദേശ വകുപ്പ് യാഥാർത്യമാക്കിയത്. പ്രാദേശിക പദ്ധതികളുടെ നടത്തിപ്പുകാരായി മാത്രം മാറാതെ തദ്ദേശസ്ഥാപങ്ങൾ സാമൂഹികവും സാമ്പത്തികവുമായ വികാസം കൈവരിക്കാൻ ഉതകുന്ന പുതിയ കാലത്തെ സോഷ്യൽ ഡിസൈൻ സെന്ററുകളാവണം. വികസനത്തിന് ഉതകുന്ന സമീപനമാണ് വേണ്ടത്. തദ്ദേശ സ്ഥാപന അതിർത്തിയിൽ വികസനപദ്ധതികൾ വരുമ്പോൾ അതിന് പൂർണ്ണ പിന്തുണ നൽകണം. ഏകീകൃത മനോഭാവമാണ് ഉണ്ടാവേണ്ടത്. രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രർ ഉള്ളത് കേരളത്തിലാണ്. 64000 കുടുംബങ്ങളെയാണ് ദരിദ്രരായി കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ദാരിദ്ര്യം ഇല്ലാതാക്കാൻ ഏതുരീതിയിൽ ഇടപെടണം എന്ന നിർദേശം തദ്ദേശ സ്ഥാപങ്ങൾക്ക് ലഭിച്ചുകഴിഞ്ഞു. തദ്ദേശ സ്ഥാപങ്ങൾ ഏറ്റവും പ്രാധാന്യം നൽകേണ്ട മേഖലയാണ് ഇത്. സ്വയം തൊഴിൽ ഉൾപ്പെടെ അവസരങ്ങൾ ഉണ്ടാക്കാൻ പ്രത്യേക ശ്രദ്ധ വേണം. തൊഴിലവസരങ്ങൾ കൂട്ടണം. അതിനാണ് തദ്ദേശ തൊഴിൽസഭകൾ പോലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നത്. പ്രദേശത്തിന്റെ പ്രത്യേകതകൾ അറിഞ്ഞു പ്രവർത്തിക്കാനും അത്തരത്തിലുള്ള മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇടപെടാനും കഴിയണം. പ്രാദേശികമായി സംരംഭ നൈപുണ്യമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ തദ്ദേശ സ്ഥാപങ്ങൾക്ക് കഴിയണം.അതിനുള്ള വിവര ശേഖരണം നടത്തണം. ഇതിനനുസരിച്ചു വിദ്യാഭ്യാസ രീതിയിൽ വരെ മാറ്റം വന്നു. പഠിക്കുന്ന കാലത്തുതന്നെ തൊഴിലിന് മാത്രമല്ല അവരെ തൊഴിൽ ദാതാക്കളാക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. സംരംഭക അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമം. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ പ്രധാനമാണ്. സംരംഭകന് മനം മടുക്കുന്ന അന്തരീക്ഷം ഉണ്ടാവരുത്. മാലിന്യ സംസ്ക്കരണം ഏറ്റവും പ്രധാനമാണ്. മാലിന്യ പ്ലാന്റുകൾ ആധുനിക സാങ്കേതിക വിദ്യയും ഉയർന്ന പരിസര ശുചിത്വവും ഉറപ്പാക്കുന്നവയാണ്. ശുദ്ധമായ ജലവും വായുവും ഭക്ഷണവും ഉറപ്പാക്കാൻ മാലിന്യ സംസ്ക്കരണം ഏറെ പ്രധാനമാണ്. മാലിന്യ സംസ്‌ക്കരണ പ്ലാന്റുകൾ അനുവദിക്കുമ്പോൾ തദ്ദേശസ്ഥാപങ്ങൾ ചട്ടവും നിയമവും പാലിക്കണം. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപങ്ങളെ സഹായിക്കാൻ എന്ഫോഴ്സ്മെന്റ് ടീമിന് രൂപം നൽകിയിട്ടുണ്ട് . മാലിന്യ സംസ്ക്കരണത്തിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കാളിയാക്കും. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മാലിന്യ സംസ്ക്കരണം ഇന്ന് ഒരു തൊഴിൽ മേഖല കൂടിയാണ്. ചെറുകിട സ്വകാര്യ സംരംഭകർക്കും ഈ രംഗത്ത് വലിയ സംഭാവന നൽകാനാവും. ഇത് തദ്ദേശ സ്ഥാപങ്ങൾ മനസിലാക്കി പദ്ധതികൾ ആവിഷ്‌ക്കരിക്കണം.