മനസ്സിന്റെ ആരോഗ്യം ഇല്ലാതാകുമ്പോഴാണ് ലഹരി ഉപയോഗം വർദ്ധിക്കുന്നതെന്നും വായനയെന്ന ക്രിയാത്മക ലഹരിയിലേക്കാണ് സമൂഹം മാറേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കാലം എങ്ങനെ മാറുന്നു എന്നറിയാൻ പ്രധാന ഉപാധി പുസ്തകങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും സാഹിത്യകാരൻ ടി. പത്മനാഭനും ചേർന്ന് അക്ഷരദീപം തെളിയിച്ചു.
ചടങ്ങിൽ പ്രഥമ നിയമസഭാ ലൈബ്രറി അവാർഡ് ടി. പത്മനാഭന് മുഖ്യമന്ത്രി സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചെറുകഥകൾ കൊണ്ടുതന്നെ മലയാളത്തിന്റെ മഹാകഥാകാരനായ വ്യക്തിയാണ് ടി. പത്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏഴ് പതിറ്റാണ്ടിനിപ്പുറവും ചെറുകഥാലോകത്ത് ടി. പത്മനാഭനെ വെല്ലാൻ ആർക്കും കഴിയില്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതി. ലോകത്തിന്റെ തിന്മകളെയും അസഹിഷ്ണുതയെയും ടി പത്മനാഭൻ കഥകളിൽ അവതരിപ്പിച്ചിട്ടുണ്ട്. മാനവികമായ നന്മയും പ്രകാശവും നിറയുന്ന സാഹിത്യ സൃഷ്ടിയായതിനാലാണ് എന്നും പൂക്കുന്ന പൂമരമായി ടി പത്മനാഭൻ കലാരംഗത്തും അനുവാചകരുടെ ഹൃദയ രംഗത്തും ഉയർന്നുനിൽക്കുന്നത്. കോവിഡിന് ശേഷം നമ്മുടെ നാട്ടിൽ ഉത്സവങ്ങൾ എല്ലാം തിരിച്ചു വന്നിരിക്കുന്ന വേളയിൽ നിയമസഭ പുസ്തകോത്സവത്തിന് വേദിയാകുന്നു എന്നത് അങ്ങേയറ്റം സന്തോഷകരമാണ്. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിന്റെ കാലത്ത് അച്ചടിച്ച പുസ്തകങ്ങളുടെ വായനയും നിലനിൽക്കണം. വായനശാലകളിലൂടെ രൂപപ്പെടുന്ന സാംസ്കാരിക കൂട്ടായ്മകൾ ഇല്ലാതാകരുത്. ഇ എം എസ്, ജോസഫ് മുണ്ടശ്ശേരി, സി അച്യുതമേനോൻ, ഇ കെ നായനാർ, സി.എച്ച്. മുഹമ്മദ് കോയ, തോപ്പിൽ ഭാസി, കടമ്മനിട്ട, എം.കെ. സാനു തുടങ്ങിയ നിരവധി എഴുത്തുകാരായ നിയമസഭാംഗങ്ങൾ കേരളത്തിന്റെ പ്രത്യേകതയാണ്. നമ്മുടെ സാംസ്കാരിക ഐക്യവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ പുസ്തകോത്സവം സഹായകമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.