ന്യൂഡൽഹി ∙ വ്യാജമരുന്നുകൾ വിപണിയിൽ കറങ്ങുന്നതിനിടെ, മരുന്നിന്റെ ആധികാരികത ഉറപ്പിക്കുന്ന ക്യുആർ കോഡ് മരുന്നു ബ്രാൻഡുകളിൽ നിർബന്ധമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനമായി. വിപണിയിൽ ലഭ്യമാകുന്ന 300 മരുന്നു ബ്രാൻഡുകളിൽ ക്യുആർ കോഡ് ഉറപ്പാക്കുമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. അടുത്തവർഷം ഓഗസ്റ്റ് 1 മുതൽ ഇതു നടപ്പാകുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. പദ്ധതി നടപ്പാക്കാൻ 18 മാസം സാവകാശം മരുന്നു കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി ക്യുആർ കോഡ് ഉറപ്പാക്കേണ്ട മരുന്നുകളുടെ ചുരുക്കപ്പട്ടിക ഫാർമസ്യൂട്ടിക്കൽ മന്ത്രാലയം പുറത്തിറക്കി. നീക്കത്തിനായി കഴിഞ്ഞ ജൂണിൽ സർക്കാർ കരടുവിജ്ഞാപനം ഇറക്കിയിരുന്നു.ഓരോ പ്രോഡക്ടിന്റെയും സവിശേഷ തിരിച്ചറിയൽ നമ്പർ, മരുന്ന് ഉള്ളടക്കത്തിന്റെ ശരിയായ ശാസ്ത്രീയ പേര്, ബ്രാൻഡ് പേര്, ഉൽപാദകനെ സംബന്ധിച്ച വിലാസം, ബാച്ച് നമ്പർ, ഉൽപാദന തീയതി, കാലാവധി തീരുന്നത് എപ്പോൾ, ഉൽപാദന ലൈസൻസ് നമ്പർ എന്നിവ ക്യുആർ കോഡിന്റെ ഉള്ളടക്കത്തിൽ വരും.
