കൊട്ടാരക്കര: ‘ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാ’മുമായി സംസ്ഥാന സാക്ഷരത മിഷൻ വീണ്ടും സജീവതയിലേക്ക്. പതിമൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് സാക്ഷരത മിഷൻ പുതിയ പദ്ധതി ഏറ്റെടുത്ത് സജീവമാകുന്നത്. 1960 മുതൽ സാക്ഷരതാ യജ്ഞം സംസ്ഥാനത്ത് നടക്കുന്നുണ്ട്. 1991 ഏപ്രിൽ 18ന് സംസ്ഥാനം സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തിയെങ്കിലും അക്ഷരം പഠിക്കാൻ പിന്നെയും ആളുകൾ ശേഷിച്ചു. അവരെക്കൂടി സാക്ഷരരാക്കി പരിപൂർണ സാക്ഷരത നേടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അക്ഷരം പഠിപ്പിക്കുന്നതിനപ്പുറം ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും ഡിജിറ്റൽ സാക്ഷരത കൈവരിക്കാനുള്ള പ്രവർത്തനങ്ങളുമാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമാക്കുന്നത്. കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ സർവ്വെയിൽ എണ്ണായിരത്തിലധികംപേർ ഇപ്പോഴും നിരക്ഷരരാണെന്ന് കണ്ടെത്തി. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സർവെ നടത്തിയത്. നിരക്ഷരരായി കണ്ടെത്തിയവർക്ക് 120 മണിക്കൂർ ദൈർഘ്യമുള്ള സാക്ഷരതാ ക്ളാസ് നൽകും. സന്നദ്ധ പ്രവർത്തകരെയും പ്രേരകുമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെയും ജില്ലാതല റിസോഴ്സ് പേൺസൺമാരായി നിയമിച്ചിട്ടുണ്ട്. പഞ്ചായത്തുതല പ്രേരകുമാരുൾപ്പടെ എണ്ണൂറിൽപ്പരം സന്നദ്ധ അദ്ധ്യാപകരെയും നിയോഗിക്കും. സന്നദ്ധ അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നത് റിസോഴ്സ് പേഴ്സൺമാരാണ്. 5 വർഷം നീണ്ടുനിൽക്കുന്നതാണ് ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം.
ജില്ലയിലെ റിസോഴ്സ് പേഴ്സൺമാർക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലനം സമീപിച്ചു. സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ എ ജി ഒലീന, ജില്ലാ കോ ഓർഡിനേറ്റർ മുരുകദാസ്, സംസ്ഥാന റിസോഴ്സ് പേഴ്സൺ ബി എസ് ഗോപകുമാർ, കെ ഉണ്ണികൃഷ്ണൻ മേനോൻ, ഡോ സത്യനേശൻ, സന്തോഷ്, കെ.ദിലീപ് കുമാർ, ഷീല ജഗധരൻ എന്നിവർ പരിശീലനതിന് നേതൃത്വം നൽകി.പരിശീലനം കിട്ടിയ റിസോഴ്സ് പേഴ്സൺമാർ തുടർന്ന് എണ്ണുറിൽപരം പ്രേരക്, സന്നദ്ധ പ്രവർത്തകർക്കായി ക്ലാസുകൾ നൽകും. പദ്ധതി നവംബറോടെ താഴേ തട്ടിലേക്ക് എത്തും.