ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളും മറ്റു രേഖകളും സൃഷ്ടിച്ച് 80 കോടിയോളം രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കോലൊളമ്പ ദേശത്ത് മഞ്ഞക്കാട് വീട്ടിൽ മോഹനകൃഷ്ണൻ മകൻ രാഹുലിനെയാണ് (28 വയസ്സ്) തൃശൂർ ജി.എസ്.ടി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഓഫീസർ സി. ജ്യോതിലക്ഷ്മിയും സംഘവും ഇന്ന് അറസ്റ്റ് ചെയ്തത്. കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവിലാണ് പ്രതിയും സംഘവും മേൽ പറഞ്ഞ ഭീമമായ നികുതി വെട്ടിപ്പ് നടത്തിയത്. നേരത്തെ ഇതേ കേസിൽ മലപ്പുറം ജില്ലയിലെ അയിലക്കാട് സ്വദേശിയായ കൊളങ്ങരയിൽ വീട്ടിൽ ബാവ മകൻ ബനീഷിനെ കഴിഞ്ഞ ഡിസംബറിൽ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞ ഈ പ്രതി ഹൈക്കോടതിയിൽ നിന്നാണ് കർശന ഉപാധികളോടെ ജാമ്യം നേടിയത്. ബനീഷിനെ നികുതി വെട്ടിപ്പിന് സഹായിച്ച് ഈ-വേ ബില്ലുകളും വ്യാജ രേഖകളും എടുത്ത് കൊടുക്കുവാനും വ്യാജ രജിസ്ട്രേഷനുകൾ എടുത്ത് കൊടുത്ത് നികുതി വെട്ടിപ്പിന്റെ ശൃംഖല സൃഷ്ടിക്കാനും സഹായിച്ച് തട്ടിപ്പിൽ പങ്കാളിയായ വ്യക്തിയാണ് രാഹുൽ. കഴിഞ്ഞ ഡിസംബറിനുശേഷം രാഹുൽ ഒളിവിലായിരുന്നു.
