കൊട്ടാരക്കര : ന്യൂ ഇയർ പ്രമാണിച്ച് കൊട്ടാരക്കര എക്സൈസ് സർക്കിൾ നടത്തിയ റെയ്ഡിൽ മദ്യവിൽപ്പന നടത്തിയതിന് വാളകം അണ്ടൂർ തുണ്ടിൽ വീട്ടിൽ തോമസ് (76) നെ അറസ്റ്റ് ചെയ്തു. പുതുവത്സരത്തോടനുബന്ധിച്ച് മദ്യശാലകൾ അവധിയായതിനാൽ ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ബിവറേജ് ഔട്ട്ലെറ്റുകളിൽ നിന്ന് പലപ്പോഴായി വാങ്ങിയ മദ്യം 52 ഓളം ചെറിയ ഫ്രൂട്ടി കുപ്പികളിലാക്കി സൂക്ഷിച്ചിരുന്നതാണ് എക്സൈസ് സംഘം കണ്ടെത്തിയത്. കുപ്പി ഒന്നിന് 200 രൂപയായിരുന്നു വില ഈടാക്കുന്നത്. ഡ്രൈ ഡേ ദിനങ്ങളിൽ സുലഭമായി ഈ പ്രദേശങ്ങളിൽ മദ്യം ലഭിക്കുന്നു എന്ന പരാതികൾ ലഭിച്ചിരുന്നു. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി എ സഹദുള്ളയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
ഔട്ട്ലെറ്റുകളിൽ നിന്നും വാങ്ങി ചെറിയ പൂട്ടി കുപ്പികളിലാക്കി മദ്യം സമീപ പ്രദേശത്തെ കുറ്റിക്കാടുകളിലും മറ്റു ഒളിപ്പിച്ചുവയ്ക്കുകയും പണം കൈപ്പറ്റിയ ശേഷം സ്ഥലം പറഞ്ഞു കൊടുത്ത് മദ്യം ഉപഭോക്താക്കൾ എടുത്തു കൊണ്ടു പോകുന്നതും ആയിരുന്നു കച്ചവട രീതി. തോമസിനെ പക്കൽനിന്നും 10.4 ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തിട്ടുണ്ട്. അതിരാവിലെ മാത്രമാണ് കച്ചവടം നടത്തിയിരുന്നത്.
പ്രിവന്റീവ് ഓഫീസർ ഷഹാലുദ്ദീൻ എ. യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ നഹാസ് റ്റി, അനിൽകുമാർ സി, കൃഷ്ണരാജ് എന്നിവർ പങ്കെടുത്തു.