പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസുകളെ സംസ്ഥാനത്തെ ഏറ്റവും വലുതും മികച്ചതുമായ ഹോസ്പിറ്റാലിറ്റി ശൃംഘലയാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റെസ്റ്റ് ഹൗസുകളിൽ മാനവവിഭവശേഷി വർധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റെസ്റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിങ് ഫലപ്രദമാക്കുന്നതിന് ആരംഭിച്ച കേന്ദ്രീകൃത കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
റെസ്റ്റ് ഹൗസുകളിലെ മാനവവിഭവശേഷി വർധിപ്പിക്കുന്നതിനായി റോഡ് റോളറുകളുടെ പ്രവർത്തനത്തിനു നിയോഗിച്ചിരുന്ന 41 ജീവനക്കാരെ ഇവിടേയ്ക്കു പുനർവിന്യസിച്ചതായി മന്ത്രി അറിയിച്ചു. റെസ്റ്റ് ഹൗസ് ജീവനക്കാർക്കു ഹോസ്പിറ്റാലിറ്റി മേഖലയിൽ പരിശീലനം നൽകും. നവീകരണ പ്രവൃത്തികളും തുടർ പ്രവർത്തനവും നിരീക്ഷിക്കാൻ സ്പെഷ്യൽ ഇൻസ്പെക്ഷൻ ടീമിനെ(എസ്.ഐ.ടി) സജ്ജമാക്കും. ഈ സംഘം സംസ്ഥാനത്തെ 153 റെസ്റ്റ് ഹൗസുകളിലും ഏതു സമയത്തും പരിശോധനയ്ക്കെത്തുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യും.