ക്രിസ്തുമസ് പുതുവത്സരാഘോഷവേളയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും വിപണനവും ഉപഭോഗവും തടയുന്നതിനായി സംസ്ഥാനത്ത് 2022 ജനുവരി മൂന്ന് വരെ എക്സൈസ് വകുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.
ആഘോഷവേളകളിലും അതിനുമുമ്പും വ്യാജവാറ്റ്, സ്പിരിറ്റ് കടത്ത്, വ്യാജമദ്യ നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുവാനുള്ള സാധ്യതയുണ്ട്. ഇവ തടയുന്നതിനായി അതിശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടപ്പാക്കും.
ഇതര സംസ്ഥാനങ്ങളിൽ നിന്നും സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന് വ്യാജമദ്യ നിർമാണ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനും, ഇതരസംസ്ഥാന തൊഴിലാളികൾ മുഖേന മയക്കുമരുന്നുകളും മദ്യവും കടത്തുന്നതിനും, അതിർത്തി ജില്ലകളിലെ ചെക്പോസ്റ്റുകളിലൂടെയും നിരവധിയായ ചെറിയ പാതകളിലൂടെയും വ്യാജമദ്യം സംസ്ഥാനത്തിന് അകത്തേക്ക് കടത്തുന്നതിനും സാധ്യതയുണ്ട്.
സംസ്ഥാന അതിർത്തികളിലെ എക്സൈസ് ചെക്ക് പോസ്റ്റുകളിൽ എക്സൈസ് ഉദ്യോഗസ്ഥർ ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും കാര്യക്ഷമമായി പരിശോധന നടത്തും. ജോയിന്റ് എക്സൈസ് കമ്മീഷണർമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർമാർ എന്നിവർ നേരിട്ട് ചെക്പോസ്റ്റുകൾ സന്ദർശിച്ച് കാര്യക്ഷമമായ വാഹന പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.