തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കത്തിൽ കേരളവും തമിഴ്നാടും തമ്മിൽ സഹകരിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
ഇതു സംബന്ധിച്ച് തമിഴ്നാട് തുറമുഖ മന്ത്രി ഇ. വി വേലുവുമായി അദ്ദേഹം ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി.
കേരളം ചെറുകിട തുറമുഖങ്ങളെ വികസിപ്പിക്കുന്നതിനും ചരക്ക് ഗതാഗതം വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചുവരികയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ ചരക്കുഗതാഗതം ഊർജിതപ്പെടുത്താനും തദ്ദേശ ജലപാതകൾ വഴിയുള്ള വ്യാപാരം വർധിപ്പിക്കാനും ഇരു സംസ്ഥാനങ്ങളും ധാരണയിൽ എത്തി.
തമിഴ്നാടും കേരളവുമായി ഏറ്റവും അടുപ്പമുള്ള മാലിദ്വീപ് ഏകദേശം 300 കോടി രൂപയുടെ ഇറക്കുമതി പ്രതിവർഷം നടത്തുന്നുണ്ട്. ഇതിൽ 10 ശതമാനത്തിൽ താഴെയാണ് ഇന്ത്യയുടെ പങ്ക്. ഇപ്പോൾ തൂത്തുക്കുടി, കൊച്ചി പോർട്ടുകളെ ബന്ധിപ്പിച്ചുകൊണ്ട് ഷിപ്പിങ് കോർപ്പറേഷന്റെ 10 ദിവസം കൂടുമ്പോൾ നടത്തുന്ന ഒരു കപ്പൽ സർവീസ് മാത്രമാണുള്ളത്.