തിരുവനന്തപുരം : കോവിഡ് സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ , ടിപിആർ പത്തിൽ താഴെ എത്താതെ വരുകയും നിയന്ത്രണങ്ങളിൽ പുതിയ ഇളവ് അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ലോക് ഡൗൺ നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ ലക്ഷ്യം സാധിക്കാനാകാത്ത സാഹചര്യത്തിൽ
നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. രാവിലെ 10.30 ന് കൂടുന്ന യോഗത്തിൽ കൊവിഡ് മരണങ്ങള് രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചും ചർച്ചയുണ്ടായേക്കും. സൂപ്രീംകോടതി ഉത്തരവും പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങളമെല്ലാം ചർച്ച ചർച്ചയിലെ വിഷയങ്ങളാകും.
വർഷകാല പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗവും ഇന്നു ചേരും. അതിവേഗ റെയിൽപാത ഉൾപ്പെടെ കേരളത്തിലെ വികസനകാര്യങ്ങള്‍ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായുള്ള ചർച്ചകൾക്കാണ് യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി. രോഗവ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താന്‍ വീണ്ടും വിദഗ്ധ സംഘമെത്തിയത്. രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മേൽ തുടരുന്ന സാഹചര്യവും ടിപിആർ കുറയാത്തതും കേന്ദ്ര സംഘം വിലയിരുത്തും.