കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ പൊതു ശ്മശാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ചുമതലപ്പെടുത്തണം. പഞ്ചായത്തിനു കീഴിൽവരുന്ന ഓരോ ശ്മശാനത്തിനും ഒരു നോഡൽ ഓഫിസറെ ബന്ധപ്പെട്ട പഞ്ചായത്ത് നിയമിക്കണം. ശ്മശാനങ്ങൾക്കു പൊതു ഹോട്ട്ലൈൻ നമ്പർ ഉണ്ടായിരിക്കണം. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനു സമയക്രമം അനുവദിച്ച് ടോക്കൺ നൽകുന്നതിനു പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് ആരംഭിക്കണം. ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങൾ പ്രവർത്തിപ്പിക്കുന്ന അവസരത്തിൽ ഉണ്ടായേക്കാവുന്ന തകരാറുകൾ പരിഹരിക്കുന്നതിന് ഒരു സാങ്കേതിക സംഘവുമായി അതത് പഞ്ചായത്തുകൾക്കു ബന്ധമുണ്ടായിരിക്കണം.ജില്ലയിലെ പൊതു ശ്മശാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റിലെ വാർ റൂമിൽ പ്രത്യേക നോഡൽ ഓഫിസറെ ചുമതലപ്പെടുത്തി. ഏതെങ്കിലും പഞ്ചായത്തിൽ പൊതുശ്മശാനം ഒഴിവില്ലെങ്കിൽ 0471-2731337, 2731347 എന്ന വാർ റൂം നമ്പരുമായി ബന്ധപ്പെടണം.
