ഇന്ത്യയിൽ കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുകയും ആശുപത്രി കിടക്കകളുടെയും മെഡിക്കൽ ഓക്സിജന്റെയും ക്ഷാമം ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നതിനിടയിൽ ലോകത്തെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് വ്യാപനം തടയുന്നതിനായി യാത്രാവിലക്ക്ഏർപ്പെടുത്താൻ തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ശനിയാഴ്ച മുതൽ വിലക്കേർപ്പെടുത്തുന്നതായി യു എ ഇ-യും അറിയിച്ചു കഴിഞ്ഞു. അതിനെ തുടർന്ന് അവസാനത്തെ വിമാന സർവീസുകളിൽ ടിക്കറ്റിനു വേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചു.
ബുധനാഴ്ച മൂന്ന് ലക്ഷത്തിൽപ്പരം കോവിഡ് കേസുകളും രണ്ടായിരത്തിലേറെ കോവിഡ് മരണങ്ങളുമാണ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ലോകത്ത് ഏറ്റവുമധികം പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. കോവിഡിന് എതിരെ വീണ്ടും ഒരു മഹാപോരാട്ടത്തിലാണ് നമ്മളെന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
പാകിസ്ഥാൻ
പാകിസ്ഥാൻ കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യയിൽ നിന്ന് റോഡ് മാർഗമോ വിമാന മാർഗമോ വരുന്ന യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുന്നതായി അറിയിച്ചു. രണ്ടാഴ്ചക്കാലത്തേക്കാണ് വിലക്ക്. ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ കണ്ടെത്തിയതാണ് നിരോധനത്തിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
യു എസ് എ
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അതുകൊണ്ട് ഇന്ത്യയിലേക്കുള്ള യാത്ര അമേരിക്കക്കാർ ഒഴിവാക്കണമെന്നും യു എസ് എയിലെ ഔദ്യോഗിക വൃത്തങ്ങൾ ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിൽ പൂർണമായും വാക്സിനേഷന് വിധേയരായവർക്കും രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നുമാണ് യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നിർദ്ദേശം.
യു കെ
ബോറിസ് ജോൺസൺ ഗവൺമെന്റ് വെള്ളിയാഴ്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് നിരോധനം ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം യു കെയിൽ 100-ൽപ്പരം കേസുകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.
ന്യൂസിലൻഡ്
തൽക്കാലം ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും രാജ്യത്ത് വിലക്ക് ഏർപ്പെടുത്തുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ ഏപ്രിൽ എട്ടിന് പ്രഖ്യാപിച്ചു. ഏപ്രിൽ 11ന് നിലവിൽ വന്ന നിരോധനം ഏപ്രിൽ 28 വരെ തുടരും.
ഹോങ് കോങ്
ഏപ്രിൽ 20 മുതൽ ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഹോങ് കോങ് വിലക്ക് ഏർപ്പെടുത്തി. ജനിതകമാറ്റം സംഭവിച്ച N501Y എന്ന വൈറസ് വകഭേദത്തിന്റെ സാന്നിധ്യം ഏഷ്യൻ മേഖലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
സിംഗപ്പൂർ
സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം സിംഗപ്പൂർ ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്ന പ്രവാസികളായ യാത്രക്കാർക്ക് രാജ്യത്ത് പ്രവേശനം നിരോധിക്കും. സിംഗപ്പൂരിലെ ദക്ഷിണേഷ്യൻ കുടിയേറ്റ തൊഴിലാളികൾക്കിടയിൽ വൈറസ് ബാധയുടെ പുതിയ ക്ലസ്റ്റർ രൂപപ്പെടുകയും അത് രോഗമുക്തി നേടിയ കോവിഡ് രോഗികളിൽ വീണ്ടും അണുബാധയ്ക്ക് കാരണമാകുമോ എന്ന ആശങ്ക ഉയർത്തുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഒമാൻ
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തുന്നതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നോ ഈ രാജ്യങ്ങളിലൂടെയോ സഞ്ചരിക്കുന്ന യാത്രക്കാർക്കാണ് വിലക്ക്.
ഫ്രാൻസ്
ബുധനാഴ്ച ഫ്രാൻസ് ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി അറിയിച്ചു. ഫ്രാൻസിൽ എത്തുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ആണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
യു എ ഇ
ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഏപ്രിൽ 24ന് രാത്രി 11.59 മുതൽ പത്ത് ദിവസത്തേക്ക് നിർത്തിവെയ്ക്കും.
സൗദി അറേബ്യ
ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയ വിലക്ക് മെയ് 17-ന് ശേഷവും തുടരുമെന്ന് സൗദി ഡെയ്ലി അറബ് ന്യൂസ് വ്യാഴാഴ്ച അറിയിച്ചു.
കാനഡ
ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതായി കാനഡ വ്യാഴാഴ്ച അറിയിച്ചു.