ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുളള മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോൽവിക്ക് കാരണമായത് ഓയിൻ മോർഗൻ്റെ ക്യാപ്റ്റന്സിയാണെന്നായിരുന്നു ഗംഭീറിൻ്റെ വിമർശനം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഓയിൻ മോർഗനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുളള മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോൽവിക്ക് കാരണമായത് ഓയിൻ മോർഗൻ്റെ ക്യാപ്റ്റന്സിയാണെന്നായിരുന്നു ഗംഭീറിൻ്റെ വിമർശനം. വളരെ മോശം ക്യാപ്റ്റന്‍സിയായിരുന്നു മോര്ഗന് മത്സരത്തിൽ കാഴ്ച്ചവെച്ചതെന്ന് ഗംഭീര്‍ പറയുന്നു.
വരുണ്‍ ചക്രവര്‍ത്തിയെ ബൗളിംഗില്‍ നിന്ന് മാറ്റിയ തീരുമാനമാണ് മത്സരത്തിൻ്റെ ഗതി നിർണയിച്ചതെന്ന് ഗംഭീര്‍. മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും തുടര്‍ച്ചയായ രണ്ടാം ഓവര്‍ ചക്രവര്‍ത്തിക്ക് നല്‍കാതിരുന്നത് എന്തുകൊണ്ടെന്നാണ് ഗംഭീര്‍ ചോദിക്കുന്നത്. മോര്ഗന് ഇക്കാര്യത്തില്‍ വലിയ വീഴ്ച്ചയാണ് സംഭവിച്ചതെന്നും ഗംഭീര്‍ കൂട്ടിച്ചേർത്തു.
തൻ്റെ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് നേടിയ ചക്രവര്‍ത്തിക്ക് സ്പെൽ തുടരാൻ മോർഗൻ അവസരം കൊടുത്തിരുന്നില്ല. ആ ഓവറിൽ വീഴ്ത്തിയ രണ്ട് വിക്കറ്റിൽ വിരാട് കോഹ്ലിയുടെ വിക്കറ്റും ഉണ്ടായിരുന്നു. അദ്ദേഹത്തെ പന്തേല്‍പ്പിച്ചത് നല്ല തീരുമാനമായിരുന്നു. എന്നാല്‍ ആ ഓവറിന് ശേഷം മോര്‍ഗനാണ് കളി ആര്‍സിബിക്ക് അനുകൂലമാക്കി കൊടുത്തതെന്ന് ഗംഭീര്പറയുന്നു.
“എന്തുകൊണ്ടാണ് ചക്രവര്‍ത്തി വീണ്ടും പന്തെറിയാതിരുന്നത്? ആര്‍സിബിയുടെ ഫോമിലുള്ള ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വെല് ആ സമയം ക്രീസിലുണ്ടായിരുന്നു. അദ്ദേഹത്തെ വീഴ്ത്താന്‍ പറ്റിയ സമയമായിരുന്നു അത്. മോര്ഗന് രണ്ടാമതൊരു ഓവര്‍ കൂടി ചക്രവര്‍ത്തിക്ക് നല്കിയിരുന്നെങ്കില് ഉറപ്പായും മാക്സ്വെല്ലിന്റെ വിക്കറ്റ് അദ്ദേഹം നേടുമായിരുന്നു,” ഗംഭീര്‍ പറഞ്ഞു.
“മാക്സ്വെല് തുടക്കത്തില്‍ തന്നെ പുറത്തായിരുന്നെങ്കില്‍ കൊൽക്കത്തയ്ക്ക് മത്സരത്തില്‍ ആധിപത്യം നേടാൻ കഴിയുമായിരുന്നു. ആര്‍സിബിക്ക് വലിയ സ്കോർ നേടാനും കഴിയുമായിരുന്നില്ല. ഇതെല്ലാം നഷ്ടമായത് മോര്‍ഗന്റെ മോശം ക്യാപ്റ്റന്‍സി കൊണ്ടാണ്. ഇത്രയും മോശം ക്യാപ്റ്റന്‍സി ഞാന്‍ വേറൊരു താരത്തിലും കണ്ടിട്ടില്ലെന്നും ഗംഭീര്‍ പറഞ്ഞു. വിരാട് കോഹ്ലിയുടേത് ശരിക്കും വലിയ വിക്കറ്റായിരുന്നു. ആ സമയത്ത് ചക്രവർത്തിയെ കൊണ്ടുവന്നത് തീർച്ചയായിട്ടും നല്ല ക്യാപ്റ്റന്‍സി തന്നെയാണ്. എന്നാലും പിന്നീട് നടന്നത് തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മോശം ക്യാപ്റ്റന്‍സിയാണ്. രണ്ട് വിക്കറ്റെടുത്ത ബൗളറെ രണ്ടാമതൊരു ഓവര്‍ എല്പ്പിക്കാതിരുന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. മൂന്നാമതൊരു വിക്കറ്റ് അദ്ദേഹം നേടിയിരുന്നെങ്കില്‍ കളി തന്നെ മാറുമായിരുന്നു,” ഗംഭീർ കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ അത്തരമൊരു അബദ്ധം കാണിക്കാത്തതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്മാരാണ് അത്തരമൊരു അബദ്ധം കാണിച്ചിരുന്നതെങ്കില്‍ ഒരുപാട് പേര് അവരെ വിമര്ശിക്കാനുണ്ടാവുമായിരുന്നെന്നും വിദേശത്ത് നിന്നുള്ള ഒരു ക്യാപ്റ്റനായത് കൊണ്ട് ഒന്നും സംഭവിച്ചില്ലെന്നും ഇത്രയും വലിയൊരു അബദ്ധം ആരും കാണിക്കുമെന്ന് തോന്നുന്നില്ലെന്നും ഗംഭീർ പറഞ്ഞു.
അതേസമയം ചക്രവര്‍ത്തിയെ രണ്ടാം ഓവര്‍ എറിയിക്കാതിരുന്നത് വലിയ അബദ്ധമായെന്ന് കൊൽക്കത്ത കോച്ച് ബ്രണ്ടന്‍ മക്കല്ലവും തുറന്ന് സമ്മതിച്ചു.
തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായത് ആര്‍സിബിയെ തകർച്ചയിലേക്ക് തള്ളിവിടുമെന്ന് കരുതിയ മത്സരത്തിലാണ് മാക്സ്വെല്ലും ഡിവില്യേഴ്സും ചേര്‍ന്ന് നടത്തിയ വെടികെട്ടിൽ അവരുടെ സ്കോർ 200ന് മുകളിലേക്ക് കുതിച്ചത്. തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച അവർ പിന്നീട് നല്ല രീതിയിൽ പന്തെറിഞ്ഞ് കൊൽക്കത്തയ്ക്കെതിരെ 38 റൺസിൻ്റെ വിജയവും സ്വന്തമാക്കി. തുടർച്ചയായി മൂന്നു മത്സരങ്ങളിലും ജയം നേടിയ അവരാണ് ലീഗിൽ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.