കോവിഡിനെ പ്രതിരോധിക്കാൻ പ്രാദേശിക ലോക്ക്ഡൗണുകളോ നിയന്ത്രണങ്ങളോ മതിയാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു
ന്യൂഡൽഹി: ഏപ്രിൽ മാസം പകുതിയോടെ ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം തീവ്രമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി മുതൽ ദിവസേനയുള്ള കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യമാണ് ഇന്ത്യയിൽ ഉള്ളത്. ഫെബ്രുവരി 15 മുതലുള്ള ദിവസങ്ങൾ എണ്ണുകയാണെങ്കിൽ കോവിഡിന്റെ രണ്ടാം തരംഗം നൂറ് ദിവസമെങ്കിലും നീണ്ടു നിൽക്കുമെന്നും റിപ്പോർട്ട് പറയുന്നു.
മാർച്ച് 23 വരെയുള്ള രാജ്യത്തെ കോവിഡ് നിരക്ക് അടിസ്ഥാനമാക്കിയാൽ രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ കോവിഡ് കേസുകൾ 25 ലക്ഷം വരെ ഉയർന്നേക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ പ്രാദേശിക ലോക്ക്ഡൗണുകളോ നിയന്ത്രണങ്ങളോ മതിയാകില്ലെന്നും വാക്സിനേഷൻ വ്യാപകമാക്കുക മാത്രമാണ് ഏക പോംവഴിയെന്നും 28 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ പ്രതിദിനം 34 ലക്ഷം പേർക്കാണ് വാക്സിൻ നൽകുന്നത്. ഇത് 40-45 ലക്ഷമായി ഉയർത്തണമെന്നും 45 വയസ്സിനുമുകളിലുള്ളവർക്കുള്ള കുത്തിവെപ്പ് നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏപ്രിൽ ഒന്നു മുതൽ 45 വയസ് തികഞ്ഞ എല്ലാവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
മാർച്ച് 23 വരെയുള്ള കണക്കുകൾ പ്രകാരം 5.21 കോടി ഡോസുകൾ രാജ്യത്തെ ജനങ്ങൾക്ക് നൽകിക്കഴിഞ്ഞു.
Also Read-45 വയസ് തികഞ്ഞവർക്ക് ഏപ്രിൽ 1 മുതൽ കോവിഡ് വാക്സിൻ സ്വീകരിക്കാം; സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ
ഇന്നലെ മാത്രം 53,476 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,17,87,534 ആയി. ഒരിടവേളയ്ക്ക് ശേഷമാണ് കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നത്. പ്രതിദിന കണക്ക് ഇരുപതിനായിരത്തിൽ താഴെ വരെ എത്തി നിന്നിരുന്നുവെങ്കിലും പെട്ടെന്ന് വീണ്ടും ഉയരുകയായിരുന്നു. നിലവിൽ പ്രതിദിന കണക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. കോവിഡ് വ്യാപനം വളരെ രൂക്ഷമായി തന്നെ ബാധിച്ച സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം സ്ഥിരീകരിച്ചത് 31,855 കോവിഡ് കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്.
പ്രതിദിന പുതിയ കേസുകളുടെ നിലവിലെ നിലവാരത്തിൽ നിന്ന് ആദ്യ തരംഗത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്കുള്ള ദിവസങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഏപ്രിൽ രണ്ടാം പകുതിയിൽ ഇന്ത്യ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
Also Read-Covid 19 | പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു; രാജ്യത്ത് വീണ്ടും ആശങ്കയായി രോഗ വ്യാപനം
കേരളത്തിൽ ഇന്നലെ ൃ1989 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 108 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.