തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൽ.ഡി.എഫ് പുറത്തിറക്കി. തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് പറഞ്ഞു. ജനങ്ങൾ ഇടതുപക്ഷ തുടർഭരണം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതനിരപേക്ഷ മുന്നണിയായതിനാലാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ നിലപാട് പ്രകടനപത്രികയിലില്ലാത്തതെന്നു കാനം രാജേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാരിൻറെ നിലപാട് അതാണെന്നും എ.വിജയരാഘവനും വ്യക്തമാക്കി.
രണ്ടുഭാഗങ്ങളായാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളാണുള്ളത്. അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്നതിന് മുൻഗണന നൽകുമെന്നാണ് വാഗ്ദാനം. 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. കാർഷിക മേഖലയിൽ 50% വരുമാന വർധന ഉറപ്പുവരുത്തും.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
അടുത്ത വർഷം 1.5 ലക്ഷം വീടുകൾ. ആദിവാസി–പട്ടികജാതി കുടുംബങ്ങൾക്കെല്ലാം വീട്.
ക്ഷേമപെൻഷൻ 2,500 ആയി വർധിപ്പിക്കും. വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കും.
മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നിതിന് നിര്‍ദേശങ്ങള്‍
സൂക്ഷമ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും
60000 കോടിയുടെ പശ്ചാത്തല സൗകര്യം ഏര്‍പ്പെടുത്തും
ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്പ നല്‍കും
5 വർഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപങ്ങൾ കൊണ്ടുവരും. തീരദേശ വികസത്തിന് 5000 കോടിയുടെ പാക്കേജ്.
സൂക്ഷ്മ സംരഭങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കും.
ദാരിദ്ര്യ നിർമാർജനത്തിനായി 1 മുതൽ 15 ലക്ഷം വരെ വായ്പാ സഹായം നൽകും.
അഞ്ചു വര്‍ഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും
പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന