കാസർഗോഡ് : അതിർത്തി കടന്നെത്തുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. റോഡ് മാർഗം അതിർത്തി കടക്കുന്നവർക്കാണ് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.
ഇന്ന് രാവിലെ തലപ്പാടി അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്തി. പ്രധാനവഴികളിൽ ചെക്പോസ്റ്റുകൾ സ്ഥാപിച്ചാണ് പരിശോധന. ഇടവഴികൾ ബാരിക്കേഡുകൾ സ്ഥാപിച്ച് അടച്ചിട്ടുണ്ട്. കോവിഡിൻറെ രണ്ടാം തരംഗം ശക്തിപ്പെടുന്നതിൻറെ ഭാഗമായാണ് കർണാടക നിയന്ത്രണം കർശനമാക്കുന്നത്. ഇന്നത്തെക്ക് ഇളവ് നൽകിയെങ്കിലും ശനിയാഴ്ച മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് യാത്രക്കാർക്ക് കർണാടക അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കേരളത്തിൽനിന്ന് വരുന്നവർക്ക് കർണാടകത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജി കർണാടക ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉന്നയിച്ചിരുന്നത്. മാർഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകുമോ എന്ത് മാറ്റമാണ് വരുത്തുക തുടങ്ങിയ കാര്യങ്ങളെല്ലാം സർക്കാർ ഇന്ന് കോടതിയിൽ ബോധ്യപ്പെടുത്തണം.