തിരുവനന്തപുരം : നഴ്സിനെ തള്ളിയിട്ട് സിറിഞ്ച് പെട്ടിയുമായി ബൈകിൽ കടന്നുകളഞ്ഞ സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ഉപയോഗത്തിന് അണ്ടൂർകോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നഴ്സിനെ തള്ളിയിട്ട് സിറിഞ്ച് മോഷ്ടിച്ച് കടന്ന കൊല്ലം സ്വദേശികളായ ശിവകുമാർ, റാഫി എന്നിവരെയാണ് പോത്തൻകോട് പൊലീസ് പിടികൂടിയത്. ലോക്ക് ഡൗൺ സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം.
കടകളെല്ലാം അടഞ്ഞുകിടന്ന സമയത്ത് ലഹരി മരുന്ന് കുത്തിവയ്ക്കാൻ സിറിഞ്ചില്ലാതെ വിഷമിച്ച ഇരുവരും അണ്ടൂർകോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുകയായിരുന്നു. പട്ടാപകൽ ആളുകൾ നോക്കി നിൽക്കെ നഴ്സുമാരുടെ റൂമിനുള്ളിൽ കയറിയ ഇവർ അലമാരയിൽ സൂക്ഷിച്ചിരുന്ന ഡിസ്പോസിബിൾ സിറിഞ്ച് പെട്ടിസഹിതം കവർച്ച ചെയ്യുകയായിരുന്നു.
ഇത് തടഞ്ഞ ഡ്യൂടി നഴ്സിനെ തള്ളിയിട്ടശേഷമാണ് ഇരുവരും ബൈകിൽ കയറി രക്ഷപ്പെട്ടത്. ആശുപത്രി ജീവനക്കാർ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ബൈകിന്റെ നമ്പർ തിരിച്ചറിഞ്ഞാണ് പ്രതികളെ മനസിലാക്കിയത്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇരുവരെയും കൊല്ലത്തെ രഹസ്യതാവളത്തിൽ നിന്നാണ് കഴിഞ്ഞദിവസം പൊലീസ് പിടികൂടിയത്. പോത്തൻകോട് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ അണ്ടൂർകോണത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.