ഡൽഹി : ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലെ വെടിനിർത്തൽ കരാർ കർശനമായി പാലിക്കാൻ പരസ്പര ധാരണയിലെത്തി ഇരുരാജ്യങ്ങളും. ഇരുരാജ്യങ്ങളുടെയും സൈനിക നേതൃത്വം വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പാക് പ്രധാനമന്ത്രിയുടെ ഓഫീസുമായി ചർച്ച നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്പെഷ്യൽ അസിസ്റ്റന്റ് മൊയീദ് യൂസഫുമായി അജിത് ഡോവൽ ചർച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരിട്ടും ഇന്റർലോക്യൂട്ടർ വഴിയും ഇരുവരും ബന്ധപ്പെട്ടിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെ പാക്കിസ്ഥാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല.
ചർച്ചകളിൽ തീരുമാനിച്ച വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ എന്നിവരുമായി സ്ഥിരമായി പങ്കുവെച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം സേനാ വെടിനിർത്തൽ ധാരണയെ പിന്തുണച്ച പാക് പ്രധാനമന്ത്രിയുടെ ഓഫീസ്, സൈന്യങ്ങൾ തമ്മിലുള്ള ധാരണയാണ് ഇതെന്നാണ് പ്രതികരിച്ചത്. ഇന്ത്യാ-പാക് അതിർത്തിയിൽ വെടിനിർത്തലിന് ധാരണയായെങ്കിലും അതിർത്തിയിലെ നേസാ വിന്യാസത്തിൽ തൽക്കാലം കുറവ് വരുത്തില്ല.
നിയന്ത്രണരേഖയിലെ താമസക്കാരുടെ ദുരിതം കുറയ്ക്കാനാണെന്നും ഭീകരവാദികൾക്കെതിരായ നടപടി കർശനമായി തന്നെ തുടരുമെന്നുമാണ് സേന വൃത്തങ്ങൾ അറിയിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ ഐക്യരാഷ്ട്ര സഭയും സ്വാഗതം ചെയ്തു. ഈ ധാരണ തെക്കനേഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സഹായകരമാവുമെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. അതേസമയം കഴിഞ്ഞ വർഷം അതിർത്തിയിൽ പാക്കിസ്ഥാൻ 5133 തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇതിലൂടെ 24 സേനാംഗങ്ങൾ വീരമൃത്യു വരിക്കുകയും 22 ഗ്രാമീണരും കൊല്ലപ്പെടുകയും ചെയ്തിരുന്നു