ഡൽഹി : കർഷക സമരത്തിലൂടെ ശ്രദ്ധേയായ ഹരിയാനയിലെ തൊഴിലാളി നേതാവും, സാമൂഹ്യപ്രവർത്തകയുമായ നൊദീപ് കൗറിന് ജാമ്യം. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആറാഴ്ചയായി പൊലീസ് കസ്റ്റഡിയിലാണ് നൊദീപ് കൗർ. പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനം നൊദീപ് കൗറിന് ഏറ്റെന്ന ആരോപണം ശക്തമായിരുന്നു. ഇവരുടെ മോചനം ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണവും നടന്നിരുന്നു. ജനുവരി 12നാണ് 23കാരിയായ നൊദീപ് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വധശ്രമം ഉൾപ്പടെയുളള കുറ്റങ്ങൾ ചുമത്തിയാണ് നൊദീപ് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിനെ വലിയ തോതിൽ നൊദീപ് കൗർ പിന്തുണച്ചിരുന്നു.
നൂറ് ഹരിയാനയിലെ നൂറുക്കണക്കിന് തൊഴിലാളികളുമായാണ് നൊദീപ് കൗർ സോനിപത്തിൽ നടക്കുന്ന കർഷക സമരത്തിലേക്ക് എത്തിയത്. ഹരിയാനയിലെ കർണാൽ ജയിലിലാണ് നൊദീപ് കൗറിനെ പാർപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 24നാണ് ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചത്.