തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പിന്റെ അത്യാധുനിക കൺട്രോൾ റൂമുകൾ സജ്ജമായി കഴിഞ്ഞു. റോഡിലെ അമിതവേഗം മാത്രമല്ല ഇൻഷുറൻസ് ഇല്ലാത്തതുൾപ്പെടെ റോഡിലെ മറ്റ് ഗതാഗത നിയമലംഘനങ്ങളും ഒപ്പിയെടുക്കുന്ന ക്യാമറകൾ വരുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഇതിനായി ആർടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനമുള്ള ക്യാമറകളാണ് സംസ്ഥാനത്തെ വിവിധ പാതകളിൽ സ്ഥാപിക്കുന്നത് . പ്രധാന പാതകളിലെ സ്ഥിരം അപകടകേന്ദ്രങ്ങളിലാണ് ഈ ക്യാമറകൾ സ്ഥാപിക്കുക.
ഈ സ്ഥലങ്ങൾ നിശ്ചയിക്കുന്ന നടപടികൾ മോടോർ വാഹനവകുപ്പ് പൂർത്തിയാക്കിയെന്നും ഇത്തരം 700 ക്യാമറകൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നതായുമാണ് പുറത്തുവന്ന റിപോർടുകൾ. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ, ഹെൽമെറ്റ് ധരിക്കാത്തവർ, സീറ്റ് ബെൽറ്റ് ഇടാത്തവർ, കൃത്യമായ നമ്പർപ്ലേറ്റ് ഇല്ലാത്തവർ തുടങ്ങിയ ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്തലാണ് ഇതിലൂടെ പ്രധാനയമായും ലക്ഷ്യമിടുന്നത്. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് തപാൽമുഖേന നോട്ടീസ് നൽകും.
മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റിന്റെ പുതിയ കൺട്രോൾറൂമുകൾ മുഖേനയാവും ക്യാമറകളുടെ നിയന്ത്രണം. പാലക്കാടുൾപ്പെടെ ആറ് ജില്ലകളിലാണ് നിലവിൽ കൺട്രോൾറൂമുകളുള്ളത്.
സേഫ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനാണ് ഇവയുടെ ചുമതല.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൺട്രോൾറൂമുകൾ പ്രവർത്തിച്ചുതുടങ്ങി. മറ്റ് ജില്ലകളിലും ഉടൻ കൺട്രോൾറൂമുകൾ വരും.
പാലക്കാട് ജില്ലയിൽമാത്രം 48 ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഒരേസമയം രണ്ടുലക്ഷം വാഹനങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം.
റഡാർ സംവിധാനത്തിൻറെ സഹായത്തോടു കൂടിയാണ് ഈ ക്യാമറകൾ പ്രവർത്തിക്കുന്നത്. ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്തിയാൽ മനുഷ്യസഹായമില്ലാതെ പിഴചുമത്താൻ കഴിയുന്ന സംവിധാനമാണിത്.
മാർച്ച് മാസമോടെ 14 ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാകും. 2021-ൽ 50 ശതമാനം റോഡ് അപകടങ്ങൾ കുറയ്ക്കുകയാണ് മോട്ടോർ വാഹനവകുപ്പിന്റെ ലക്ഷ്യം.
പ്രധാന റോഡുകളിലാണ് ക്യാമറകൾ ഘടിപ്പിക്കുക. വയർലെസ് ക്യാമറകൾ ആയിരിക്കും സ്ഥാപിക്കുന്നത്. അതിനാൽ തന്നെ ഇടയ്ക്കിടെ സ്ഥാനം മാറ്റാനാകും. അതുകൊണ്ടുതന്നെ ക്യാമറയുള്ള സ്ഥലങ്ങൾ കണ്ടെത്തി അപ്പോൾ മാത്രം വാഹനത്തിൻറെ വേഗത കുറച്ച് രക്ഷപ്പെടുന്ന രീതിയും ഇനിമുതൽ നടക്കില്ല.