തൃശൂർ : സുരക്ഷിത കേരളം എന്ന ആശയത്തിന്റെ ഭാഗമായി ഗുരുവായൂർ ഫയർസ്റ്റേഷൻ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് ജല സുരക്ഷാദിനം ആചരിച്ചു. ഗുരുവായൂർ-കുന്ദംകുളം റോഡിൽ ചാട്ടുകുളത്താണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തിൽ റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് ജലാശയ അപകടങ്ങൾ മൂലമാണ്. പ്രളയവും വിവിധ ജലാശയ ദുരന്തങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ ജീവൻരക്ഷാ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനും വർധിച്ചു വരുന്ന ജലാശയ അപകടങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനുമാണ് അഗ്നിശമന സേനാ എല്ലാമാസവും മൂന്നാമത്തെ ചൊവ്വാഴ്ച ജലസുരക്ഷാ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
ഫെബ്രുവരി 16ന് സിവിൽ ഡിഫൻസ് അംഗങ്ങളുടെ ഓൺലൈൻ പാസിംഗ് ഔട്ട് നടന്നതിനാലാണ് മോക്ക്ഡ്രില്ല് ഫെബ്രുവരി 17ന് (ബുധൻ) നടത്തിയത്. ജലാശയ അപകടത്തിൽപ്പെട്ട ഒരാളെ എങ്ങനെ രക്ഷിച്ച് കരയിൽ എത്തിക്കാമെന്നും എങ്ങനെ ഫസ്റ്റെയ്ഡ് നൽകാമെന്നുമാണ് മോക്ക് ഡ്രില്ലിലൂടെ നൽകിയ പരിശീലനങ്ങൾ. രാവിലെ 9 മണി മുതൽ 11 മണി വരെ രണ്ട് തവണകളായാണ് മോക്ക്ഡ്രിൽ നടത്തിയത്. അഞ്ച് ഫയർസ്റ്റേഷൻ ഉദ്യോഗസ്ഥരും ഏഴ് സിവിൽ ഡിഫൻസ് അംഗങ്ങളുമായിരുന്നു മോക്ക്ഡ്രില്ലിൽ ഉണ്ടായിരുന്നത്. ഒരു ഡിങ്കിയും മറ്റ് ആവശ്യമായ ലൈഫ് ജാക്കറ്റുകളും, ലൈഫ് ബോയ്, റോപ്പുകളും ഓറുകളും ഉപയോഗിച്ചാണ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചത്.
ഗുരുവായൂർ ഫയർ സ്റ്റേഷൻ ഓഫീസർ സുൽഫി ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടന്ന മോക്ക്ഡ്രില്ലിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ഡി) റെജി കുമാർ, മറ്റ് ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ വിപിൻ, അനീഷ് കുമാർ, സുമേഷ് എന്നിവരും സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ ഷെൽബീർ അലി, സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് പോസ്റ്റ് വാർഡൻ സുഹൈൽ ബഷീർ, മറ്റ് സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രബീഷ്, മുഹമ്മദ് മുഹ്സിൻ, ഷാക്കിർ, വിസ്മയ, അഞ്ജന തുടങ്ങിയവരും പങ്കെടുത്തു.