ന്യൂഡൽഹി : കേന്ദ്രസർക്കാർ അന്താരാഷ്ട്ര യാത്രികർക്കുള്ള പുതുക്കിയ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ബ്രിട്ടൻ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ ഒഴികെയുള്ള യാത്രക്കാർക്കാണ് പുതിയ നിർദ്ദേശം ബാധകമാകുക. ഫെബ്രുവരി 23 മുതലാണ് പുതിയ മാർഗരേഖ പ്രാബല്യത്തിൽ വരിക.
ഇന്ത്യയിലേക്ക് വരുന്നവർ, സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. കൂടാതെ ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആണെന്ന റിപ്പോർട്ടും അപ്ലോഡ് ചെയ്യണം. തെറ്റായ വിവരമാണ് അപ്ലോഡ് ചെയ്യുന്നതെങ്കിൽ അത് ക്രിമിനൽ കുറ്റമായി പരിഗണിച്ചേക്കും. യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർ 14 ദിവസത്തെ ട്രാവൽ ഹിസ്റ്ററി അറിയിക്കണം. ഇവിടെ നിന്നുള്ള യാത്രക്കാർ നെഗറ്റീവ് ആണെങ്കിലും 7 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണം. ബന്ധുക്കളുടെ മരണത്തെ തുടർന്ന് യാത്ര ചെയ്യുന്നവർക്ക് മാർഗരേഖയിൽ ഇളവുണ്ട്.
ബ്രിട്ടൻ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തുന്നവർ, രാജ്യത്ത് എത്തിയതിനു ശേഷം സ്വന്തം ചിലവിൽ ആർടിപിസിആർ ടെസ്റ്റ് ചെയ്യണം. ഇത് നിർബന്ധമാണ്. സൗത്ത് ആഫ്രിക്കയിൽ നിന്നും ബ്രസീലിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ, ഈ രണ്ടു രാജ്യങ്ങളിൽ നിന്നുമുള്ളവർ മേൽപ്പറഞ്ഞ വിഭാഗത്തിൽ ഉൾപ്പെടും. അതേസമയം, ബ്രിട്ടൻ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാനം വഴിയോ മാറിക്കയറിയോ എത്തുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ 14 ദിവസത്തെ ട്രാവൽ ഹിസ്റ്ററി വെളിപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.