ന്യൂഡൽഹി: തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയർന്നു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 57 പൈസയായി. ഡീസലിന് 84 രൂപ 11 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 24 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമായി. രാജസ്ഥാനിലും മധ്യപ്രദേശിലും നൂറിനടുത്തെത്തി.
ഡൽഹിയിൽ ഇന്ന് പെട്രോളിന് 89 രൂപ 29 പൈസയാണ് വില. ഡീസൽ വില 79 രൂപ 70 പൈസ. പെട്രോളിന് മുപ്പത് പൈസയും ഡീസലിന് 35 പൈസയുമാണ് ഡൽഹിയിൽ കൂടിയത്. പ്രീമിയം പെട്രോൾ വില 100 കടന്നതോടെ പഴയ രീതിയിലുള്ള അനലോഗ് മീറ്റർ ഉപയോഗിക്കുന്ന പല പമ്ബുകളും അടച്ചു. അനലോഗ് മീറ്ററുകളിൽ പെട്രോൾ വില രണ്ടക്കം മാത്രമേ രേഖപ്പെടുത്തൂ.
ഹനുമാൻഗഡിൽ 98.22, ജയ്സാൽമീറിൽ 97.73. മധ്യപ്രദേശിലെ സിദ്ദിയിൽ പെട്രോൾ വില 98.14. ഷാഹ്ദോളിൽ 98.67 ഉം ഖാണ്ഡ്വയിൽ 98.31 ഉം റായസെനിൽ 98.63 ഉം സത്നയിൽ 98.58 ഉം രൂപയാണ് പെട്രോൾ വില. പെട്രോളിനും ഡീസലിനും രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് മധ്യപ്രദേശിലാണ്- 39 ശതമാനം. രാജസ്ഥാനിൽ പെട്രോളിന് 36 ശതമാനം വാറ്റും 1000 ലിറ്ററിന് 1500 രൂപ നിരക്കിൽ റോഡ് സെസുമുണ്ട്.
