പട്ന: അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്കൂൾ പ്രിൻസിപ്പലിന് കോടതി വധശിക്ഷ വിധിച്ചു. കേസിൽ പ്രതിയായ സ്കൂൾ പ്രിൻസിപ്പൽ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയിൽനിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. മറ്റൊരു പ്രതിയായ സ്കൂളിലെ അധ്യാപകൻ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
ഇയാൾ 50000 രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. 2018ൽ രജിസ്റ്റർ ചെയ്ത കേസിലാണ് പട്നയിലെ പ്രത്യേക പോക്സോ കോടതി ജഡ്ജി അവധേഷ് കുമാർ ശിക്ഷ വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂൾ പ്രിൻസിപ്പൽ അരവിന്ദ് കുമാറും അധ്യാപകൻ അഭിഷേക് കുമാറും പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.
2018 സെപ്റ്റംബറിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ്, പ്രിൻസിപ്പലും അധ്യാപകനും ചേർന്ന് പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.