കൊച്ചി: യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. കസ്റ്റംസ് സംഘമാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. വിദേശത്തേക്ക് കടത്താൻ ഡോളർ സംഘടിപ്പിച്ചതിൽ സന്തോഷ് ഈപ്പനും പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. വടക്കഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത യൂണിടാകിൻറെ ഉടമയാണ് സന്തോഷ് ഈപ്പൻ. ഡോളർ കടത്തുകേസിൽ അഞ്ചാം പ്രതിയാണ്.
ലൈഫ് മിഷൻ കരാർ ലഭിച്ചതുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ മറ്റു പ്രതികൾക്ക് വൻ തുക കമ്മീഷൻ നൽകിയിരുന്നു. ഈ തുക സന്തോഷ് ഈപ്പൻ ഡോളർ ആക്കി മാറ്റിയാണ് കൈമാറിയതെന്നാണ് കസ്റ്റംസ് കണ്ടെൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ കൈവശമുള്ള രേഖകൾ കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു.
കേസിലെ മറ്റു പ്രതികൾ സ്വപ്ന, സരിത്ത്, യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ആയിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എന്നിവരാണ്. എം. ശിവശങ്കർ ഈ കേസിലെ നാലാം പ്രതിയാണ്.
നാലരക്കോടിയുടെ തട്ടിപ്പ് കമ്മീഷൻ ഇടപാടായി നടന്നിട്ടുണ്ടെന്ന് എൻ.ഐ.എയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു നാലരക്കോടി രൂപയോളം സ്വപ്നയ്ക്കും സന്ദീപിനും യു.എ.ഇ. കോൺസുലേറ്റിലെ ജീവനക്കാരനായിരുന്ന ഒരു ഈജിപ്ഷ്യൻ പൗരനും നൽകിയതായാണ് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നത്. കൂടുതൽ പ്രമുഖർ ഈ കേസിൽ പ്രതികളായേക്കുമെന്നും കസ്റ്റംസ് സൂചന നൽകുന്നുണ്ട്.
സംസ്ഥാനത്തെ കള്ളപ്പണ, കമ്മിഷൻ ഇടപാടുകളും ഡോളർ കടത്തും തമ്മിൽ ബന്ധമുണ്ടെന്ന നിഗമനത്തിൽ കസ്റ്റംസ്. സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ മൊഴികളെ തുടർന്നാണ് കസ്റ്റംസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ചില പ്രമുഖർക്ക് കമ്മീഷനായി ലഭിച്ച കോടിക്കണക്കിന് രൂപയാണ് സ്വർണക്കടത്തിന് വേണ്ടി ഇറക്കിയതെന്നാണ് കസ്റ്റംസിന്റെ നിഗമം. ഇതാണ് ഡോളറാക്കി വിദേശത്തേക്ക് കടത്തിയത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് സംശയ നിഴലിലായ പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷ ദുരുപയോഗം ചെയ്തെന്നും കസ്റ്റസ് കരുതുന്നു.
സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്ത ചില ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരും , വിദേശ ബന്ധങ്ങളെപ്പറ്റി മൊഴി നൽകിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളിൽ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ മറ്റു ചില പദ്ധതികളിലും വൻതോതിൽ കമ്മിഷൻ തുക ചിലർക്കു ലഭിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
യുഎഇ കോൺസുലേറ്റിലെ ചില മുൻ ഉദ്യോഗസ്ഥർ, കോൺസുലേറ്റിന്റെ അതിഥികളായെത്തിയ ചില വിദേശികൾ, വിദേശികൾ സന്ദർശിച്ച ചില പ്രമുഖ വ്യക്തികൾ തുടങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷ്, ഡ്രൈവർ സിദ്ദീഖ് എന്നിവരെ ചോദ്യം ചെയ്തുവെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് സൂചന.