കൊല്ലം: കേരള കോൺഗ്രസ് ബി പിളർപ്പിലേക്ക്. പാർട്ടിയിലെ നിലവിലെ പത്ത് ജില്ലാ പ്രസിഡന്റുമാർ ഉൾപ്പടെ ഒരു വിഭാഗം പാർട്ടിയിൽ നിന്ന് വിടുകയും യു.ഡി.എഫിലേക്ക് ചേക്കേറുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തി. കെ.ബി ഗണേഷ് കുമാർ എം.എൽ.എയോട് ഉള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് നടപടിയെന്നാണ് സൂചന. നിലവിൽ പാർട്ടി ചെയർമാൻ ആയ ആർ.ബാലകൃഷ്ണപിള്ള ശാരീരിക അവശതകൾ മൂലം വിശ്രമത്തിലാണ്.
ഗണേഷ് കുമാറാണ് പാർട്ടിയെ നിലവിൽ നിയന്ത്രിക്കുന്നതെന്നും എം.എൽ.എയുടെ വിശ്വസ്തർക്കു മാത്രമാണ് നിലവിൽ പാർട്ടിയിൽ പരിഗണന ലഭിക്കുന്നതെന്നുമാണ് പാർട്ടി വിടുന്ന പ്രവർത്തകർ ഉന്നയിക്കുന്ന പരാതി. എറ്റവും അവസാനം പി.എസ്.സി ബോർഡിലേക്കുള്ള അംഗത്തിന്റെ നിയമനം സംബന്ധിച്ച് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം ചേർന്നിരുന്നെങ്കിലും ഈ യോഗത്തിൽ ചർച്ച നടത്താതെ തന്നെ നിയമനം നടത്തിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.